തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരിലെ കോവിഡ് വ്യാപനം വെല്ലുവിളിയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കുക പ്രധാനമാണ്. കുറവ് നികത്താൻ 4917 ആളുകളെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
രോഗ തീവ്രത കുറക്കാൻ രണ്ടാം ഡോസ് വാക്സിനേഷൻ കൂടുതൽ നൽകാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ചില ജില്ലകൾ വാക്സിൻ എടുക്കുന്നതിൽ പിന്നിലാണ്. ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി വാക്സിനേഷൻ വർധിപ്പിക്കും.
നിലവിലെ അതിതീവ്ര വ്യാപനം രോഗികളുടെ എണ്ണം ഇനിയും കൂട്ടിയേക്കാം. അതിതീവ്ര വ്യാപനം ഒമൈക്രോണിന്റെ സമൂഹ വ്യാപനമാമെന്നും അരലക്ഷം കടന്ന് പ്രതിദിന രോഗികൾ കുതിക്കുമെന്നും നേരത്തെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് കിടത്തി ചികിൽസയിൽ ഉള്ളവരുടേയും ഓക്സിജൻ, ഐസിയു, വെന്റിലേറ്റർ സഹായം വേണ്ടവരുടേയും എണ്ണവും വർധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കൂടുതൽ ഉള്ള തിരുവനന്തപുരം ജില്ലയിൽ 20-30 പ്രായ ഗ്രൂപ്പിലാണ് കൂടുതൽ വ്യാപനം നടക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
എന്നാൽ, പ്രതീക്ഷിച്ച വർധനയാണിതെന്നും ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 57 ശതമാനം ഐസിയുകൾ ഒഴിവുണ്ട്. വെന്റിലേറ്റർ സൗകര്യം 14 ശതമാനം മാത്രമേ ഇപ്പോൾ ഉപയോഗിച്ചിട്ടുള്ളൂ. സ്വകാര്യ മേഖലയുടെ സഹകരണം കൂടി ഉറപ്പാക്കി ചികിൽസ നൽകുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ചികിൽസ, സൗകര്യങ്ങൾ എന്നിവ വിലയിരുത്താനും ഏകോപിപ്പിക്കാനുമായി മെഡിക്കൽ കോളേജ് ആശുപത്രികളിൽ കൺട്രോൾ റൂം തുടങ്ങുകയാണ്.
ആൾക്കൂട്ടം ഒരിടത്തും പാടില്ല. ഇത് കാരണമാണ് ജിം, തിയേറ്റർ എന്നിവയുടെ പ്രവർത്തനം താൽകാലികമായി നിർത്തി വെപ്പിച്ചതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മാൾ, ബാർ എന്നിവയുടെ കാര്യത്തിലും ആൾക്കൂട്ടം പാടില്ലെന്ന നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: ചിപ്പ് ക്ഷാമവും കോവിഡും; അറ്റാദായത്തിൽ 48 ശതമാനത്തിന്റെ ഇടിവ് നേരിട്ട് മാരുതി







































