കൊച്ചി: പിവി അൻവർ എംഎൽഎ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ എന്താണ് അതിന് പിന്നിലെന്ന് സംശയം ഉണ്ടായിരുന്നു. പൂർണമായും എൽഡിഎഫിനെയും സർക്കാരിനെയും അപകടപ്പെടുത്താനുള്ള ആരോപണങ്ങളാണ് അൻവറിന്റേതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
ആരോപണങ്ങളിൽ നിഷ്‌പക്ഷമായി അന്വേഷണം തുടരും. നേരത്തെ, സംശയിച്ചത് പോലെയാണ് കാര്യങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്. അൻവറിന്റെ ഉദ്ദേശ്യം വ്യക്‌തമാണ്. അൻവർ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിശദമായി പറയേണ്ടതുണ്ട്. പിന്നീടൊരു ഘട്ടത്തിൽ ആ കാര്യങ്ങളെപ്പറ്റി വിശദമായി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി തിരിക്കും മുൻപ് കേരള ഹൗസിലെ കൊച്ചിൻ ഓഫീസിന് മുന്നിൽ വെച്ചാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കണ്ടത്. ഇതിന് മുൻപ് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
അതിനിടെ, പിവി അൻവറിനെതിരെയുള്ള തീരുമാനം ചർച്ച ചെയ്യാൻ ഡെൽഹിയിൽ ഇന്ന് നിർണായക യോഗം ചേരും. ഉച്ചയ്‌ക്ക് 2.30ന് ഗോവിന്ദൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിൽ അൻവറിനെതിരെയുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എംഎ ബേബി, എ വിജയരാഘവൻ എന്നിവരും ഡെൽഹിയിലുണ്ട്.
Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി