പാലക്കാട്: സന്ദീപ് വാര്യർക്കെതിരായ പത്രപരസ്യത്തെപ്പറ്റി അന്വേഷിക്കാൻ ജില്ലാ കളക്‌ടറുടെ നിർദ്ദേശം. സന്ദീപ് വാര്യർക്കെതിരെ സിപിഎം പത്രപ്പരസ്യം നൽകിയത് മുൻകൂർ അനുമതി വാങ്ങാതെയാണെന്നാണ് റിപ്പോർട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് വോട്ടെടുപ്പിന് തലേന്ന് പരസ്യം പ്രസിദ്ധീകരിച്ചത് എന്നാണ് വിവരം.
തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ ജില്ലാ കളക്‌ടർ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. മറ്റു തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി വാങ്ങിയിരുന്നു. എന്നാൽ, വിവാദമായ പരസ്യം മാത്രം കമ്മീഷനെ കാണിക്കാതെ ഒഴിവാക്കുകയായിരുന്നുവെന്നാണ് വിവരം.
‘സരിൻ തരംഗം’ എന്ന വലിയ തലക്കെട്ടുള്ള പരസ്യത്തിൽ സന്ദീപിന്റെ പഴയ പ്രസ്‌താവനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കശ്‌മീരികളുടെ കൂട്ടക്കൊല ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞിട്ടുള്ള സാമൂഹിക മാദ്ധ്യമ പോസ്‌റ്റുകൾ, ഗാന്ധിജി വധത്തെപ്പറ്റിയുള്ള പരാമർശങ്ങൾ തുടങ്ങിയ പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സമൂഹത്തിൽ വർഗീയ വേർതിരിവും സ്‌പർധയും വളർത്തുന്നതാണ് പരസ്യമെന്നും അതിനെതിരെ നിയമ വിദഗ്‌ധരുമായി ആലോചിച്ചു നടപടി സ്വീകരിക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’







































