ന്യൂഡെൽഹി: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് ഒന്ന് മുതൽ ഒരു ലിറ്റർ പാലിന് 100 രൂപയാക്കി ഉയർത്തുമെന്ന് കർഷകർ. പെട്രോൾ, ഡീസൽ വില വിവിധ നഗരങ്ങളിൽ 100 കടന്ന സാഹചര്യത്തിലാണ് സംയുക്‌ത കിസാൻ മോർച്ചയുടെ നടപടി.
പെട്രോൾ, ഡീസൽ വില ഉയർന്നതോടെ ഗതാഗത ചെലവും കുത്തനെ ഉയർന്നു. കൂടാതെ മൃഗങ്ങൾക്കുള്ള തീറ്റ, മറ്റ് ചെലവുകൾ തുടങ്ങിയവയും വർധിച്ചു. ഇക്കാരണങ്ങളാലാണ് പാലിന്റെ വില ഉയർത്താൻ തീരുമാനിച്ചതെന്ന് കിസാൻ മോർച്ച പ്രതികരിച്ചു.
നിലവിൽ 50 രൂപയാണ് ഒരു ലിറ്റർ പാലിന്റെ വില. മാർച്ച് ഒന്ന് മുതൽ ഇത് ഇരട്ടിയാക്കും. കർഷകർ ഇത് സംബന്ധിച്ച് തീരുമാനം എടുത്തതായി ഭാരതീയ കിസാൻ യൂണിയൻ തലവൻ മാൽകിത് സിംഗ് പറഞ്ഞു. കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കൂടിയാണ് സംഘടനകളുടെ പുതിയ തീരുമാനം.
പാലിന്റെ വില വർധന പ്രതിരോധിക്കാൻ കേന്ദ്രം എല്ലാ വഴിയും സ്വീകരിക്കുമെന്ന് അറിയാം. എങ്കിലും കർഷകർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് കിസാൻ യൂണിയൻ തലവൻ പറഞ്ഞു. കർഷകരുടെ തീരുമാനത്തെ എതിർക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെങ്കിൽ വരും ദിവസങ്ങളിൽ പച്ചക്കറിയുടെയും വില കൂട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കർഷക സംഘടനകളുടെ തീരുമാനത്തിന് സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് വൻ പിന്തുണയാണ് ലഭിക്കുന്നത്. ‘ഫസ്‌റ്റ് മാർച്ച് സേ ദൂത് 100 ലിറ്റർ’ എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തി. കേന്ദ്ര സർക്കാരിനെ നേരിടുന്നതിന് കർഷകരുടെ മികച്ച നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.
Also Read: കേരളാ കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തു; ജോസഫ് വിഭാഗത്തിന് എതിരെ പരാതി







































