ന്യൂഡെൽഹി: ഇന്ധനത്തിന്റെ വാറ്റ് കുറക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപിയുടെ പ്രതിഷേധം. ബിജെപി ഡെൽഹി അധ്യക്ഷൻ ആദേശ് ഗുപ്‌ത, പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഉയർന്ന വാറ്റ് നിരക്ക് കാരണമുള്ള ഡെൽഹിയിലെ ഇന്ധന വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയെന്ന് ആദേശ് ഗുപ്‌ത പറഞ്ഞു.
നേരത്തെ വില കുറവായതിനാൽ മറ്റു പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങളെത്തി ഡെൽഹിയിലെ പമ്പുകളിൽ പെട്രോളടിച്ചിരുന്നെന്നും ഇപ്പോൾ സാഹചര്യം മാറിയെന്നും അദ്ദേഹം വ്യക്‌തമാക്കി. ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ ഡീസലിന്റെയും പെട്രോളിന്റെയും വാറ്റ് നിരക്ക് കുറച്ചെങ്കിലും അരവിന്ദ് കെജ്‌രിവാൾ ഡെൽഹിയിൽ നിരക്ക് കുറച്ചില്ല. അരവിന്ദ് കെജ്‌രിവാൾ സർക്കാരിന് മദ്യത്തിന് കിഴിവ് നൽകാൻ കഴിയും. എന്നാൽ പൊതുജനങ്ങൾക്ക് ആശ്വാസം നൽകാൻ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നിരക്ക് കുറക്കില്ലെന്നും ആദേശ് ഗുപ്‌ത പറഞ്ഞു.
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡെൽഹി സർക്കാർ നികുതി കുറക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ചില സംസ്‌ഥാനങ്ങൾ ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ബിജെപിയുടെ സമരം. തമിഴ്‌നാട്, പശ്‌ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്‌ട്ര, കേരളം, ജാർഖണ്ഡ് തുടങ്ങിയ സംസ്‌ഥാനങ്ങൾ ഇന്ധന നികുതി കുറച്ചിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
Most Read: പോലീസ് ജനങ്ങളുടെ മേൽ കുതിര കയറരുത്; മന്ത്രി എംവി ഗോവിന്ദൻ