തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ ഇന്ധനവില വർധിക്കും. ബജറ്റ് പ്രഖ്യാപനത്തിലെ നികുതി വർധനവ് നാളെ മുതലാണ് പ്രാബല്യത്തിൽ വരിക. പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ടു രൂപയാണ് വർധിക്കുക. കൂടാതെ, ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനവും പ്രാബല്യത്തിൽ വരും. മദ്യത്തിന്റെ വിലയും നാളെ മുതൽ കൂടുമെന്നാണ് സൂചന. ഇതോടെ ഏപ്രിൽ ഒന്ന് മുതൽ ജീവിത ചിലവ് കൂടുമെന്നുറപ്പാണ്.
ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച രണ്ടു രൂപ സെസാണ് ഇന്ധനവിലയിൽ ഏർപ്പെടുത്തിയത്. പ്രതിപക്ഷം ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ നടത്തിയിരുന്നെങ്കിലും സർക്കാർ ഒട്ടും പിന്നോട്ട് പോയില്ല. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസം ഉണ്ടാകും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനവാണുണ്ടാവുക. സെന്റിന് ഒരു ലക്ഷമാണ് ന്യായവില എങ്കിൽ അത് 1,20,000 ആകും.
ഭൂനികുതിയും അഞ്ചു ശതമാനം കൂടും. കെട്ടിട നികുതി നിരക്കിലും വിവിധ അപേക്ഷകളുടെ ഫീസ് നിരക്ക് വർധനയും ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതിന് മാർഗരേഖ ഉണ്ടാക്കേണ്ടത് തദ്ദേശ വകുപ്പാണ്. വിശദമായ ഉത്തരവ് ഈ ആഴ്‌ച തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന. അതേസമയം, ചില മരുന്നുകൾക്കും വില വർധിക്കാൻ സൂചനയുണ്ട്.
Most Read: ലോകായുക്‌ത വിധി ഇന്ന്; മുഖ്യമന്ത്രിയുടെ രാജി പ്രതീക്ഷിക്കുന്ന നിർണായക ദിനം