കൊച്ചി: കോളേജ് വിദ്യാർഥിനി ജസ്ലിയയുടെ അപകട മരണത്തിൽ പ്രതിയായ ഡോ. സിറിയക്ക് പിടിയിൽ. വാഗമണ്ണിലെ റിസോർട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. വാഗമൺ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ അങ്കമാലി പോലീസിന് കൈമാറി. സംഭവം നടന്ന് ഏഴാം ദിവസത്തിലാണ് സിറിയക്ക് പിടിയിലാകുന്നത്.
സിറിയക്കിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാവിലെ സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിറിയക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അങ്കമാലി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സിറിയക്കിനെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
ഫെബ്രുവരി 28ആം തീയതിയാണ് പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് ജസ്ലിയ ജോൺസണെ സിറിയക്ക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. അങ്കമാലി ടെൽക്ക് ജങ്ഷന് സമീപം വെച്ചായിരുന്നു അപകടം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ജസ്ലിയ ഈമാസം മൂന്നിന് മരണത്തിന് കീഴടങ്ങി. പിന്നാലെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.
മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായ ജസ്ലിയ സ്പോർട്സിലും മികവ് പുലർത്തിയിരുന്നു. അപകടശേഷം സിറിയക്ക് കാർ നിർത്താതെ പോയിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടും പ്രതിയെ പിടികൂടുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. പിന്നീട് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.
ചാലാക്ക മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക്കും സഹപാഠി അക്ഷയ്യുമാണ് കാറിൽ ഉണ്ടായിരുന്നത് സിറിയക്ക് ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വാഹനവും പിടിച്ചെടുത്തു.
Most Read| വയനാട് തുരങ്കപാത; പാറതുരക്കൽ പ്രവൃത്തികൾക്ക് തുടക്കം






































