കണ്ണൂർ: സമരം ഒത്തുതീർപ്പായെങ്കിലും എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. കണ്ണൂരിൽ നിന്നുള്ള രണ്ടു സർവീസുകൾ ഇന്നും റദ്ദാക്കി. പുലർച്ചെ 5.15ന് പുറപ്പെടേണ്ടിയിരുന്ന ദമാം, 9.20നുള്ള അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. വിവരം യാത്രക്കാരെ അറിയിച്ചിരുന്നതായി എയർ ഇന്ത്യ എക്‌സ്‌പ്രസ് അധികൃതർ പറയുന്നു.
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചു വാങ്ങുകയോ ലഭ്യമായ മറ്റൊരു ദിവസത്തേക്ക് ബുക്കിങ് മാറ്റുകയോ ചെയ്യാമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ 75 സർവീസുകൾ ഇന്നലെ മുടങ്ങിയിരുന്നു. ഇന്നും 50 സർവീസുകൾ വരെ മുടങ്ങുമെന്നാണ് സൂചന. നാളെയോടെ ഏകദേശം പൂർവസ്‌ഥിതിയിലേക്ക് വരുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ജീവനക്കാരുടെ മിന്നൽ പണിമുടക്ക് മൂലം 30 കോടി രൂപ കമ്പനിക്ക് നഷ്‌ടമുണ്ടായതായാണ് വിവരം. ഇതേക്കുറിച്ചു സ്‌ഥാപനം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്‌ച വൈകിട്ട് ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്‌ഥതയിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. മിന്നൽ പണിമുടക്കിന്റെ പേരിൽ പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുത്തു. മൂന്ന് ദിവസത്തിനിടെ 245 സർവീസുകളാണ് മുടങ്ങിയത്. രോഗാവധിയെടുത്ത ജീവനക്കാർ തിരികെ പ്രവേശിക്കുന്നതിന് മുമ്പുള്ള ഫിറ്റ്നസ് പരിശോധന അടക്കമുള്ള കാരണങ്ങളാലാണ് സർവീസുകൾ മുടങ്ങുന്നതെന്നാണ് സൂചന.
Most Read| കുറ്റം ചുമത്താൻ മതിയായ തെളിവുകൾ; ബ്രിജ് ഭൂഷൺ വിചാരണ നേരിടണം