ബംഗളൂര്: ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇഡി). തിരുവനന്തപുരത്തെ ബിനീഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഹരിമരുന്നുകേസില്‍ അറസ്‌റ്റിലായ മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. കാര്‍ഡുമായി ബന്ധപ്പെട്ട അക്കൗണ്ടില്‍ വന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും ഇഡി ബംഗളൂര് പ്രത്യേക കോടതിയെ അറിയിച്ചു.
അതേസമയം ഡെബിറ്റ് കാര്‍ഡ് നല്‍കിയ ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍നിന്നു ലഭിച്ച വിവരപ്രകാരം ബിനീഷ് കോടിയേരിയുടെ ഡ്രൈവര്‍ അനിക്കുട്ടനാണ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതില്‍ ഏഴുലക്ഷം രൂപ ബിനീഷ് നല്‍കിയതാണെന്നും മൊഴിയുണ്ട്. എന്നാല്‍, അക്കൗണ്ടിലേക്കുവന്ന മറ്റുനിക്ഷേപങ്ങളുടെ ഉറവിടത്തെക്കുറിച്ച് ബിനീഷ് വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍ പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഇതിനായി അനിക്കുട്ടനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി.
പ്രത്യേക കോടതിയില്‍ ബിനീഷിന്റെ ജാമ്യത്തെ എതിര്‍ത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. ബിനീഷിന് ജാമ്യം ലഭിച്ചാല്‍ ഡ്രൈവറെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ ബിനീഷിന്റെ വീട്ടില്‍നിന്നു ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് കേരളത്തില്‍ നിന്നാണ് വന്‍തുക നിക്ഷേപമായി വന്നത്. എന്നാല്‍ കേരളത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ബിനീഷ് കോടിയേരി ബംഗളൂരില്‍ ആരംഭിച്ച രണ്ടു കമ്പനികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും ഇവയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കേണ്ടതുണ്ടെന്നും ഇഡി പറയുന്നു.
Read Also: ബിഹാറിന് ശേഷം ബംഗാളിലേക്ക്; മമതക്ക് മുന്നറിയിപ്പുമായി മോദി
ബിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എസ് അരുണ്‍ എന്ന വ്യക്‌തി വന്‍തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ അരുണില്‍നിന്നു മൊഴിയെടുക്കണം. ഇതുസംബന്ധിച്ച് ബിനീഷ് നല്‍കിയ മൊഴി തൃപ്‌തികരമല്ലെന്നും ജാമ്യം ലഭിച്ചാല്‍ ബിനീഷ് അരുണിനെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇഡി പറയുന്നു.
കൂടാതെ സാമ്പത്തിക ഇടപാട് നടത്തിയവരെ ബിനീഷുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തില്‍നിന്നു രക്ഷപ്പെടാന്‍ ബിനീഷ് രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രവുമല്ല അന്വേഷണത്തോട് ബിനീഷ് സഹകരിക്കുന്നില്ലെന്നും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും ഇഡി ചൂണ്ടിക്കാട്ടി.
Must Read: അർണബ് ഗോസ്വാമി ജയിൽമോചിതനായി; ജാമ്യത്തിൽ ഇരട്ടനീതി പ്രകടമെന്ന് സോഷ്യൽമീഡിയ










































