ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. വിചാരണ കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ലഹരിക്കടത്ത് കേസിൽ പ്രതി അല്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്നാണ് കേസ് പരിഗണിച്ച ജസ്‌റ്റിസ് ഹേമന്തിന്റെ നിരീക്ഷണം. അന്തിമവാദം തീരുന്നത് വരെ വിചാരണ കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും കോടതി അറിയിച്ചു. ലഹരിക്കേസിൽ താൻ പ്രതി അല്ലാത്തതിനാൽ ഇഡി അന്വേഷിക്കുന്ന കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് ബെംഗളൂരു സിറ്റി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.
ഇത് ജൂൺ 16ന് വിചാരണ കോടതി തള്ളി. ഇത് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ലഹരിമരുന്ന് ഇടപാട് നടത്തിയതിന് 2020ൽ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി അനിഖ എന്നിവരെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി) ബെംഗളൂരുവിൽ നിന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു.
തന്റെ ‘ബോസ്’ ബിനീഷാണെന്ന് അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇഡി രജിസ്‌റ്റർ ചെയ്‌ത കേസിലെ നാലാം പ്രതിയാണ് ബിനീഷ്. 2020ൽ അറസ്‌റ്റിലായ ബിനീഷിന് ഒരു വർഷത്തെ വിചാരണ തടവിന് ശേഷം ജാമ്യം ലഭിച്ചിരുന്നു.
Most Read| താനൂർ കസ്‌റ്റഡി മരണം; കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി