ന്യൂഡെൽഹി: മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷം പങ്കു വെക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ജനാധിപത്യ രീതിയിൽ ബിജെപിക്കെതിരെ പോരാടി വിജയിക്കാൻ സാധിക്കാത്തവർ തങ്ങളുടെ പ്രവർത്തകരെ കൊലപ്പെടുത്തി ആഗ്രഹം സഫലമാക്കാമെന്നാണ് കരുതുന്നതെന്ന് മോദി പറഞ്ഞു. അടുത്തവർഷം പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്‌ചാത്തലത്തിലാണ് മോദിയുടെ പരാമർശം.
“ഞങ്ങളെ വെല്ലുവിളിക്കാൻ കഴിയാത്ത ചിലയാളുകൾ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ, ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തുന്നതിലൂടെ അഭിലാഷങ്ങൾ പൂവണിയിക്കാൻ സാധിക്കുമെന്നാണ് അവർ കരുതുന്നത്. അവർക്ക് ഞാൻ ഒരു മുന്നറിയിപ്പ് നൽകേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല, കാരണം ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് സംസാരിക്കുക,”- മോദി പറഞ്ഞു.
തിരഞ്ഞെടുപ്പ് വരും പോകും, അതുപോലെ വിജയവും പരാജയവും മാറിമാറി വരാം. ഇന്ന് അധികാരത്തിൽ ഇരിക്കുന്നവർ ആയിരിക്കില്ല നാളെ ആ സ്‌ഥാനത്ത് ഉണ്ടാകുക. പക്ഷേ, കൊലപാതകത്തിന്റെ ഈ കളി അംഗീകരിക്കാനാകില്ല. ആർക്കും ഇത്തരത്തിൽ തിരഞ്ഞെടുപ്പ് വിജയിക്കാനാകില്ലെന്നും മോദി കൂട്ടിച്ചേർത്തു.
Also Read: അർണബിന് ജാമ്യം; എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുക, പ്രിയങ്കഗാന്ധി
രാഷ്‌ട്രീയ സംഘർഷങ്ങളിൽ പശ്‌ചിമ ബംഗാളിൽ തങ്ങളുടെ പ്രവർത്തകർ കൊല്ലപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടി ബിജെപി മമതക്ക് നേരെ കടന്നാക്രമണം നടത്തുകയാണ്. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ വിഷയം തൃണമൂൽ കോൺഗ്രസിനെതിരെ ശക്‌തമായി ഉയർത്തികൊണ്ടു വരികയാണ് ബിജെപിയുടെ ലക്ഷ്യം. കഴിഞ്ഞ രണ്ടര വർഷത്തിനിടെ സംസ്‌ഥാനത്ത് 100ഓളം പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് ബിജെപി പറയുന്നത്.