കൊൽക്കത്ത: ബംഗാൾ ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിലേക്ക് അയക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇക്കാര്യം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമത കത്തെഴുതി. ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യയ കേന്ദ്രത്തിൽ റിപ്പോർട് ചെയ്യണമെന്ന നിർദേശത്തിൽ താൻ അമ്പരന്നു പോയെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടി.
പശ്‌ചിമ ബംഗാൾ സർക്കാറിന് ചീഫ് സെക്രട്ടറിയെ വിട്ടുതരാൻ കഴിയില്ല. പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്നുമില്ല. നിയമപരമായി തന്നെയാണ് അദ്ദേഹം സംസ്‌ഥാനത്ത് തുടരുന്നത് എന്നും കത്തിൽ മമത സൂചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
യാസ് ചുഴലിക്കാറ്റിന്റെ കെടുതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗാളിൽ നടന്ന യോഗത്തിൽ നിന്ന് മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നതിൽ കേന്ദ്രം നേരത്തെ അതൃപ്‌തി അറിയിച്ചിരുന്നു. ദുരിത ബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രിയുടെ വിമാനം ലാൻഡ് ചെയ്‌ത എയർബേസിൽ 15 മിനുട്ട് നേരം മോദിയുമായി ആശയവിനിമയം നടത്തുക മാത്രമാണ് മമത ചെയ്‌തത്. മോദിയുടെ യോഗത്തിൽ ചീഫ് സെക്രട്ടറി ഉൾപ്പടെ ബംഗാൾ സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല.
Read also: അധ്യാപകരില്ല; ജില്ലയിൽ ഒഴിവുകൾ 600ഓളം, നിയമനം ലഭിച്ചിട്ടും കാത്തിരിക്കുന്നവർ ഏറെ