കാസർഗോഡ് : സംസ്‌ഥാനത്ത് നാളെ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ജില്ലയിൽ അധ്യാപക ക്ഷാമം രൂക്ഷമാകുന്നു. നിലവിൽ ജില്ലയിലാകെ എൽപി, യുപി, ഹൈസ്‌കൂൾ ക്‌ളാസുകളിലായി 600ഓളം അധ്യാപകരുടെ കുറവാണുള്ളത്. ഇതിന് പുറമേ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി മേഖലകളിൽ പ്രിൻസിപ്പൽ, അധ്യാപകർ, ഇൻസ്ട്രക്‌ടർ എന്നീ തസ്‌തികകളിൽ 200ഓളം ഒഴിവുകൾ വേറെയുമുണ്ട്.
കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കഴിഞ്ഞ വർഷം മുതൽ ഓൺലൈൻ അധ്യയനമാണ് നടക്കുന്നത്. കഴിഞ്ഞ വർഷം വിക്‌ടേഴ്‌സ് ചാനലിലൂടെ മാത്രമാണ് അധ്യയനം നടന്നതെങ്കിൽ, ഇത്തവണ ക്ളാസ് അധ്യാപകർ അവരുടെ വിദ്യാർഥികളുടെ പഠന നിലവാരം വിലയിരുത്താനും പഠിപ്പിക്കാനുമായി ഓൺലൈൻ പഠനം നടത്തണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ അധ്യാപകരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഇതെങ്ങനെ സാധ്യമാകുമെന്നാണ് സ്‌കൂൾ അധികൃതർ ചോദിക്കുന്നത്.
ജില്ലയിൽ 178 അധ്യാപകർക്ക് നിയമന ഉത്തരവ് ലഭിച്ചിട്ടും കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷമായി. സ്‌കൂൾ തുറക്കുന്നപക്ഷം ജോലിയിൽ പ്രവേശിക്കണമെന്നാണ് ഉത്തരവിൽ വ്യക്‌തമാക്കുന്നത്. സ്‌കൂൾ തുറക്കാതെ നിയമനമില്ലെന്ന തീരുമാനത്തിൽ അധികൃതർ ഉറച്ചു നിൽക്കുന്നതോടെയാണ് ഇവരുടെ നിയമനം വഴിമുട്ടിയത്. എന്നാൽ ഓൺലൈൻ ക്‌ളാസുകൾക്ക് അധ്യാപകരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഒഴിവുകൾ നികത്താൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ജില്ലയിൽ ആവശ്യം ഉയരുന്നത്.
Read also : ലക്ഷദ്വീപ് സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാല; മുഖ്യമന്ത്രി