അവര്‍ പറഞ്ഞ കടലാസില്‍ ഒപ്പിട്ടിരുന്നെങ്കില്‍ നഷ്‌ടപെടാന്‍ പോകുന്നതെല്ലാം ഒഴിവാക്കാമായിരുന്നു; ബിനീഷ്

By News Bureau, Malabar News
bineesh kodiyerr
ബിനീഷ് കോടിയേരി
Ajwa Travels

കൊച്ചി: ജയില്‍ വാസത്തിനും അതിന് പിന്നാലെയുണ്ടായ രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ക്കും വിശദീകരണവുമായി ബിനീഷ് കോടിയേരി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ബിനീഷ് പ്രതികരണം രേഖപ്പെടുത്തിയത്.

തന്നെ ഇല്ലായ്‌മ ചെയ്യാന്‍ തീരുമാനിച്ചവര്‍ക്ക് നല്ലൊരു ഇരയായിരുന്നു താനെന്നും കുറച്ചുകാലം തന്നെ ഇരുട്ടില്‍ നിര്‍ത്താനവര്‍ക്ക് സാധിച്ചുവെന്നല്ലാതെ മറ്റൊന്നുമുണ്ടായില്ലെന്നും ബിനീഷ് പറയുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ഒരു തെളിവും ഹാജരാക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് ആ പദ്ധതിയെ താന്‍ അതിജീവിച്ചുവെന്നും ബിനീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

അവര്‍ പറഞ്ഞ കടലാസുകളില്‍ ഒപ്പുവെച്ചിരുന്നുവെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നെന്ന് പറഞ്ഞ ബിനീഷ് ഇത്തരത്തില്‍ വ്യക്‌തിത്വം പണയംവെച്ച ഇന്ത്യയിലെ മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കൻമാരുടെ നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ താന്‍ സത്യസന്ധത കാണിച്ചെന്നും പോസ്‌റ്റില്‍ പറയുന്നു.

bineesh kodiyeri_post

ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:

സിംഹവും മാനും ഓടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇവിടെ ആര് വേഗത്തില്‍ ഓടുമെന്നതാണ് പ്രധാനം. കാരണം, ഒന്ന് കീഴ്‌പെടുത്താനും മറ്റൊന്ന് ജീവന്‍ രക്ഷിക്കാനുമാണ് ഓടുന്നത്. പക്ഷെ, കാഴ്‌ചക്കാരനെപ്പോഴും അത്തരം കാഴ്‌ചകള്‍ ഹരമാണ്. എന്നെ സംബന്ധിച്ച്, വംശീയതയുടെയും ജാതിയതയുടെയും ഉൽപന്നമായ ഭരണകൂടം വേട്ടക്കാരനായ സിംഹത്തെപ്പോലെയാണ്. വിവിധ മാര്‍ഗങ്ങളിലൂടെ കാലാകാലങ്ങളായി എന്നെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ ഭയപ്പെടുത്തി കീഴ്‌പെടുത്താമെന്നാണ് തീരുമാനിച്ചത്.

ഭരണകൂടം ബോധപൂര്‍വ്വം സൃഷ്‌ടിക്കുന്ന ഭയപെടുത്തലുകളില്‍ നിരന്തരം ജീവിക്കുന്ന ഒരുത്തന് ഭയത്തെ അതിജീവിക്കാനുള്ള കരുത്തുനേടി അവന്‍ നിര്‍ഭയനായിത്തീരുമെന്നു ചിന്തിക്കാനുള്ള സാമാന്യ ബോധംപോലുമില്ലാത്തതുകൊണ്ടാണ് ഒരു ഭരണകൂടത്തിനെയും അതിനെ നിലനിര്‍ത്തുന്ന രാഷ്‌ട്രീയ പ്രസ്‌ഥാനത്തെയും അപകീര്‍ത്തിപ്പെടുത്താനും പറ്റുമെങ്കില്‍ അതിനെയെല്ലാം താഴെയിറക്കാനും കാലാകാലങ്ങളായി ബലിമൃഗമായി ചാപ്പകുത്തപ്പെട്ട എന്നെത്തന്നെ തിരഞ്ഞെടുത്തത്. കൃത്രിമമായി എന്നെ കുറിച്ച് സൃഷ്‌ടിക്കപ്പെട്ട ഒരു ബോധത്തിന്റെ അടിസ്‌ഥാനത്തില്‍ കാലങ്ങളായുള്ള പരീക്ഷണങ്ങളിലൂടെ തിരിച്ചറിഞ്ഞവരെ സംബന്ധിച്ച് നല്ലൊരു ഇരയായിരുന്നു ഞാന്‍. പക്ഷെ കുറച്ചൊക്കെ ഇരുട്ടില്‍ നിര്‍ത്താന്‍ കഴിഞ്ഞു എന്നതൊഴിച്ചാല്‍ യാതൊന്നും ഇതുവരെ ഉദ്ദേശിച്ച ഫലം കാണാതെ കരിഞ്ഞു പോയിട്ടുണ്ട്. ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ എന്നെ പിടിച്ചകത്തിട്ടാല്‍ മാത്രം നേടാനാവില്ലായെന്നു വന്നപ്പോള്‍ എന്നില്‍ കൂടുതല്‍ ഭയം സൃഷ്‌ടിച്ചു കാര്യം നേടാനാണവര്‍ ശ്രമിച്ചത്.

സഹജീവിയോട് കാണിക്കാവുന്ന ഏറ്റവും വലിയ തെറ്റ് അവരെ വെറുക്കുകയെന്നതല്ല, അവരോട് അനാസ്‌ഥ കാണിക്കുകയെന്നതാണ്. സഹജീവിയോടുള്ള അവഗണന മനുഷ്യരാഹിത്യത്തിന്റെ പര്യായമായിത്തന്നെയാണ് ഞാന്‍ വിലയിരുത്തുന്നത്. മറ്റൊരാളുടെ ദുഃഖം, അല്ലെങ്കില്‍ മറ്റൊരാളുടെ ജീവിത ദൈന്യതയില്‍ അവരോട് ചേര്‍ന്നു നില്‍ക്കുക എന്നതും അവരെ ചേര്‍ത്തു പിടിക്കുക എന്നതും ആണ് ഏറ്റവും വലിയ മാനവികതയായി ഞാന്‍ കാണുന്നത്. മറ്റൊരാളുടെ ജീവിത ദുഃഖത്തെ ഒരിക്കലും നമ്മുടെ സന്തോഷമാക്കി മാറ്റരുത് എന്നതൊക്കെ ഞാന്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന നിലപാടുകളാണ്. അതുകൊണ്ടുതന്നെ ഒരു ആവശ്യവുമായി ഒരാള്‍ സമീപിച്ചാല്‍ എനിക്കാവുന്ന വിധത്തില്‍ അവരെ സഹായിക്കുകയെന്നത് ഒരു കമ്മ്യൂണിസ്‌റ്റുകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും എന്റെ കര്‍ത്തവ്യമാണുതാനും. ആശ്രയം ചോദിച്ചുവരുന്നവന്റെ ഉള്ളുകള്ളികള്‍ ചികയാനോ ഭാവിയില്‍ അവരെക്കൊണ്ടു ഉപകാരസ്‌മരണ നിലനിര്‍ത്താനോ ആഗ്രഹിക്കാത്തവനായതു കൊണ്ടുതന്നെ വലിയൊരു സുഹൃത് ബന്ധം ഉടലെടുക്കുകയുണ്ടായിട്ടുണ്ട്. വ്യക്‌തമായ ലക്ഷ്യത്തോടുകൂടി എന്നെ പ്രതിയാക്കി വലിയൊരു വിജയം നേടാനാവുമെന്ന ബോധത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കൊന്നും എനിക്കെതിരെ യാതൊരു തെളിവുകളും നാളിതുവരെ ഹാജരാക്കാനായില്ലായെന്നതുകൊണ്ടുതന്നെ കാലങ്ങളായി എന്നെ ഇല്ലായ്‌മ ചെയ്യാനുള്ള ബ്രഹത് പദ്ധതിയെ ഞാന്‍ അതിജീവിച്ചുവെന്ന് പറയാനാകും.

എന്നാല്‍ കാലാകാലങ്ങളായി ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ചു പ്രവര്‍ത്തിച്ചവരുടെ കൂടിയാലോചനാ സിദ്ധാന്തങ്ങളെയും കണ്ടെത്തലുകളെയും ശുദ്ധ അസംബന്ധമായിരുന്നുവെന്ന് വിലയിരുത്തുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാഷ്‍ട്രത്തിന്റെ പുനര്‍നിര്‍മാണത്തിലും അതിന്റെ ഭദ്രതക്കും വേണ്ടി നിലകൊള്ളേണ്ടവര്‍ ഒരു ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഗൂഢപദ്ധതി തയ്യാറാക്കിയതിന്റെ ചരിത്രം അതുകൊണ്ടുതന്നെ സമൂഹം ചര്‍ച്ച ചെയ്യുകതന്നെ ചെയ്യും. ഭരണകൂടം എന്റെ കാര്യത്തില്‍ നീക്കുപോക്കിനാണ് ശ്രമിച്ചത്. അവരുടെ ആവശ്യം പരിഗണിച്ചു അവര്‍ പറയുന്ന കടലാസുകളില്‍ ഞാന്‍ ഒപ്പു ചാര്‍ത്തി നൽകിയിരുന്നുവെങ്കില്‍ ജയിലഴികള്‍ക്കുള്ളിലായ ദിവസം തന്നെ എനിക്ക് പുറംലോകം കാണാനാകുമായിരുന്നു. ഏതൊരാളും അവര്‍ ആവശ്യപ്പെട്ട പ്രകാരം അവര്‍ കാണിച്ചുതരുന്ന കടലാസുകളില്‍ ഒപ്പു ചാര്‍ത്തി നല്‍കി ശിഷ്‌ടകാലം സുഖമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന സമയത്താണ് ഞാന്‍ എന്റെ നിലപാടുകളില്‍ ഉറച്ചുനിന്നത്. സ്വാര്‍ഥതക്ക് വശംവദരായി ആനുകാലിക ഇന്ത്യയില്‍ ഭരണകൂടങ്ങളെ അട്ടിമറിച്ച മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കൻമാരുടെയും മറ്റും നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ അത്തരം ആളുകള്‍ക്കുമുന്നില്‍ ഞാന്‍ നിര്‍ഭയനായി നിന്നുവെന്ന് സത്യസന്ധമായി എനിക്ക് പറയാനാകും. എന്നില്‍ ഭയമില്ല അതുകൊണ്ടുതന്നെ എനിക്കാരെയും ഭയമില്ലെന്നെല്ലാം പറയുന്നവര്‍ ഭയമെന്നാല്‍ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സ്വയം ചിന്തിക്കുകയാണ് വേണ്ടത്.

ഭയം ഒരാളുടെ മുന്നില്‍ വന്ന് സകലതും കീഴ്‌പ്പെടുത്താന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ എന്ത് നിലപാടെടുക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് ഒരാളുടെ ഭയവും നിര്‍ഭയവും നിര്‍ണയിക്കപ്പെടുന്നത്. ഒരാളുടെ മുന്നോട്ടുള്ള ജീവിതം നിലക്കാന്‍ പോകുന്ന ഒരവസ്‌ഥ തന്റെ വഴികളില്‍ മുഴുവന്‍ ഇരുട്ടുപരത്താനെന്നോണം തന്നോട് ബന്ധപ്പെട്ടവരെയെല്ലാം തന്നില്‍നിന്നും പറിച്ചുമാറ്റാന്‍ വെമ്പല്‍ കൊള്ളുന്ന ഭരണകൂടവും, ആ ഭരണകൂടം സൃഷ്‌ടിക്കുന്ന ഭയപ്പെടുത്തലില്‍ കീഴടങ്ങാതിരുന്നാല്‍ പ്രിയപ്പെട്ടതെന്നു വിശ്വസിക്കുന്ന മക്കളും ഭാര്യയും മാതാപിതാക്കളും മറ്റും നഷ്‌ടപ്പെടുമെന്ന് തോന്നുമ്പോഴും നമ്മള്‍ എന്ത് നിലപാടെടുക്കുന്നുവെന്നതാണ് പ്രധാനം. അവര്‍ പറയുന്ന കടലാസില്‍ ഒരു ഒപ്പിട്ടു നല്‍കിയിരുന്നെങ്കില്‍ എനിക്ക് നഷ്‌ടപെടാന്‍ പോകുന്നതെല്ലാം എനിക്ക് ഒഴിവാക്കാമായിരുന്നു. എന്നാല്‍ എല്ലാം നഷ്‌ടപ്പെടും എന്നറിഞ്ഞിട്ടും എന്റെ നിലപാടുകളെയും ബോധ്യത്തെയും അവഗണിച്ച് അവര്‍ സൃഷ്‌ടിച്ച ഭയത്തിനു കീഴടങ്ങി ഇല്ലാത്ത കഥകള്‍ ഉണ്ടെന്ന് പറഞ്ഞു ആരെയും ഒറ്റികൊടുക്കാന്‍ ഞാന്‍ തയ്യാറായില്ല എന്നതാണ് എന്റെ നിര്‍ഭയത്വം. നിര്‍ഭയനായിരിക്കുക എന്നാല്‍ ഭയമില്ലാതിരിക്കുകയെന്നതല്ല, നിങ്ങളുടെ മുന്നില്‍ ഭയം അവതരിക്കുമ്പോള്‍ അതിനെ ജയിക്കുക എന്നതാണ്. ശിരസുയര്‍ത്തിപ്പിടിച്ച് എനിക്ക് പറയാനാകും ഞാന്‍ ഭയത്തെ ജയിച്ചിട്ടുണ്ടെന്ന്. അവരെ സംബന്ധിച്ചു അവരുടെ ‘പ്രഥമ ലക്ഷ്യം’ ഞാനല്ല എന്നതാണ് യാഥാര്‍ഥ്യം.

ഒരു കമ്മ്യൂണിസ്‌റ്റുകാരനെ സംബന്ധിച്ചും മാനവികത മുറുകെ പിടിക്കുന്നവരും പോരാട്ടത്തിന്റെ പാത ഉപേക്ഷിക്കാറില്ല. ബാംഗ്‌ളൂരിലെ അഗ്രഹാര ജയിലില്‍ ഒരു വര്‍ഷത്തോളം നീണ്ട അന്യായ തടങ്കലിടലിനെ ഞാന്‍ അതിജീവിച്ചതും അതെ പോരാട്ടവീര്യം എന്നില്‍ ഉള്ളതുകൊണ്ടുതന്നെയാണ്. ജീവിതത്തില്‍ ഗുണകരമായ ഒന്നും ചെയ്യാനില്ലാത്തവരെ സംബദ്ധിച്ച് അപവാദം നിര്‍മിക്കുകയെന്നത് ഒരു ജോലിതന്നെയാണ്. പക്ഷെ ആര്‍ക്കെതിരെയാണോ അവര്‍ അപവാദം സൃഷ്‌ടിക്കുന്നത് അവന്റെ മുഴുവന്‍ ജീവിതവും പിടിച്ചെടുക്കുന്ന സംഗതിയാണ് അവര്‍ ചെയ്യുന്നതെന്നുപോലും തിരിച്ചറിയാനുള്ള ശേഷി പോലും നഷ്‌ടപെട്ടവരാണ് അത്തരക്കാര്‍.

പ്രതിസന്ധികളില്‍ ‘ഒട്ടകപക്ഷികള്‍’ തല മണ്ണില്‍ പൂഴ്‌ത്തി ഞാനൊന്നും അറിഞ്ഞില്ലേയെന്ന മട്ടില്‍ നില്‍ക്കാറുണ്ട്. അപ്പോള്‍ വേട്ടക്കാര്‍ യാതൊരു അധ്വാനവും ഇല്ലാതെ മറ്റുളള എല്ലാവരെയും പിടിച്ചുകൊണ്ടുപോകും അവസാനം ഒട്ടകപക്ഷിയെയും. ‘ഉത്തമരായ ചില ഒട്ടകപക്ഷികള്‍ ‘ മനസിലാക്കേണ്ട ഒന്നുണ്ട് എല്ലാവരും ഒട്ടകപക്ഷിയെ പോലെയല്ല. പ്രതിസന്ധി സൃഷ്‌ടിച്ചു വ്യക്‌തികളെ ഇല്ലായ്‌മ ചെയ്യാനാകുമെന്ന് കരുതി നിലകൊള്ളുന്നവര്‍, നാളിതുവരെ കേരളമണ്ണില്‍ പറയത്തക്ക വേരോട്ടമുണ്ടാക്കാന്‍ കഴിയാത്തവരും- വംശീയ വിദ്വഷവും അവകാശനിഷേധവും നിലനിര്‍ത്താന്‍ മര്‍ദ്ദകന്റെ ഭാഷ സംസാരിക്കുന്ന ഭരണകൂടവും- അവര്‍ക്കുവേണ്ടി അടിമവേല ചെയ്യുന്ന ആളുകളും ഇനിയെങ്കിലും മനസിലാക്കേണ്ട ചിലതുണ്ട്.

അവകാശനിഷേധത്തെയും മര്‍ദ്ദനത്തെയും ന്യായികരിക്കുന്നതിനായി നിങ്ങള്‍ നിര്‍മ്മിച്ചെടുത്ത നിങ്ങളുടെ തത്ത്വങ്ങളെ ബൗദ്ധികമായി തകര്‍ത്ത് കമ്മ്യൂണിസമെന്ന വിശാലസമൂഹം നില നിര്‍ത്തുവാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.

Most Read: ഫെബ്രുവരി 23നും 24നും രാജ്യത്ത് പൊതുപണിമുടക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE