കോഴിക്കോട്: പള്ളിക്കമ്മിറ്റി ഉപേക്ഷിച്ചതിനെ തുടർന്ന് കടത്തിണ്ണയിൽ അഭയം തേടിയ വയോധികനെ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫിസർക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആണ് ഉത്തരവ് നൽകിയത്. നടപടി സ്വീകരിച്ച ശേഷം പത്ത് ദിവസത്തിനകം റിപ്പോർട് സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
പുതുപ്പാടി ഒടുങ്ങാക്കാട് പള്ളി മഖാം പരിസരത്തെ വെയ്‌റ്റിങ് ഷെഡിലാണ് ഒകെ ഹംസ എന്ന വയോധികൻ കഴിയുന്നത്. പുതുപ്പാടി സ്വദേശിയായ ഇദ്ദേഹം മാനസിക വെല്ലുവിളി നേരിടുന്ന വ്യക്‌തി കൂടിയാണ്. രോഗിയായ പിതാവിന് ഹംസയെ സംരക്ഷിക്കാൻ കഴിയാതെ വന്നപ്പോൾ പള്ളിക്കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. അഞ്ച് സെന്റ് സ്‌ഥലം ഹംസയെ സംരക്ഷിക്കുന്നതിനായി പിതാവ് കമ്മിറ്റിക്ക് എഴുതി നൽകിയിരുന്നു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് വീടും നിർമിച്ച് നൽകി. എന്നാൽ, പള്ളിക്കമ്മിറ്റി ഹംസയെ ഉപേക്ഷിച്ചതായി പ്രദേശവാസി നൽകിയ പരാതിയിൽ പറയുന്നു. പള്ളി കാന്റീനിൽ നിന്നും ഭക്ഷണം നൽകാറില്ലെന്നും ഭിക്ഷയെടുത്താണ് ഹംസ ജീവിക്കുന്നതെന്നും പരാതിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. പള്ളികമ്മിറ്റിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
Also Read: സെക്രട്ടറിയേറ്റിൽ വനിതാ ഡോക്‌ടറെ അപമാനിച്ച സംഭവം; പോലീസ് കേസെടുത്തു