തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വെച്ച് അധിക്ഷേപിക്കപ്പെട്ടെന്ന പിജി ഡോക്‌ടർമാരുടെ സംഘടനാ നേതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. കെഎംപിജിഎ പ്രസിഡണ്ട് ഡോ.അജിത്രയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
കണ്ടാലറിയാവുന്ന ആൾക്കെതിരെ സ്‌ത്രീത്വത്തെ അപമാനിക്കൽ, അശ്ളീല പരാമർശം നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഡ്രൈവർക്കെതിരെയാണ് പരാതി. സെക്രട്ടറിയേറ്റിൽ ചർച്ചയ്‌ക്കെത്തിയപ്പോൾ ആയിരുന്നു സംഭവം.
‘ഡോക്‌ടർമാരുടെ പ്രശ്‌നം പരിഹരിക്കാൻ ആശാ തോമസിനെ കാണാൻ സെക്രട്ടേറിയേറ്റിൽ എത്തിയതാണ്. ഉച്ചയ്‌ക്ക് 12 മണിക്കായിരുന്നു കാണാൻ അനുമതി നൽകിയത്. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ അവിടെയുണ്ടായിരുന്ന കസേരയിലിരുന്നു. ഐഎഎസ് ഓഫിസർമാരൊക്കെ ഇതുവഴി പോകുന്നതാണ്, സ്‌ത്രീകൾ ഇങ്ങനെ കാൽ പൊക്കിവച്ച് ഇരിക്കരുതെന്ന് അതുവഴി വന്ന ജീവനക്കാരൻ പറഞ്ഞു. സ്‌ത്രീകൾക്കെന്താ കാലുപൊക്കിയിടാൻ പാടില്ലേയെന്ന് ചോദിച്ചപ്പോൾ എന്നാൽപിന്നെ തുണിയുടുക്കാതെ നടക്ക് എന്നായിരുന്നു മറുപടി’; ഡോ.അജിത്ര പറഞ്ഞു.
ഈ പ്രശ്‌നത്തിനു പിന്നാലെ പോയാൽ തങ്ങളുടെ സമരം പൊളിയുമെന്നും അതുകൊണ്ട് ഇക്കാര്യം മിണ്ടരുതെന്നാണ് പിജി ഡോക്‌ടർമാർ പറയുന്നത്. എന്നാൽ, തന്റെ സ്‌ത്രീത്വത്തെ അപമാനിച്ചതിന് ഉത്തരം കിട്ടണമെന്ന നിലപാടിലാണ് അജിത്ര.
Also Read: 5 വർഷത്തിൽ കൂടുതൽ അവധിയെടുത്താൽ ജോലി ഉണ്ടാവില്ല; ഹൈക്കോടതി