നീലേശ്വരം: ഇഎംഎസ് സ്റ്റേഡിയത്തിൽ സംസ്ഥാന, ദേശീയ മൽസരങ്ങൾക്ക് കളമൊരുങ്ങുന്നത് കാണാൻ ആവേശം ഒട്ടും ചോരാതെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്. നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങളെല്ലാം ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും കായികരംഗത്തുള്ളവരും ചേർന്ന് ശ്രമിച്ചാൽ പരിഹരിക്കാവുന്നതേയുള്ളൂ.
ഇനിയും വൈകിക്കരുതെന്നും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസിന്റെ പേരിലുള്ള സ്റ്റേഡിയം അനാഥമാക്കരുതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ അംഗീകാരം നേടിയ ജില്ലയിലെതന്നെ ആദ്യത്തെ സ്റ്റേഡിയമായ ഇവിടം കായികമേഖലക്ക് മുതൽകൂട്ടാവേണ്ടതിന്റെ ആവശ്യം ബന്ധപ്പെട്ടവർ തിരിച്ചറിയാതെ പോകുന്നുവെന്നും വിമർശനമുണ്ട്.
സ്റ്റേഡിയത്തിന്റെ നടത്തിപ്പിനെ ചൊല്ലിയാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത്. നീലേശ്വരം പുത്തരിയടുക്കത്തെ ഏഴേക്കറിൽ പണി പൂർത്തീകരിച്ച സ്റ്റേഡിയം ഇപ്പോൾ സംസ്ഥാന കായികവകുപ്പിന്റെ കീഴിലാണുള്ളത്. ഇവിടെ നിന്നാണ് സ്റ്റേഡിയത്തിന്റെ മേൽനോട്ടം ആർക്കാണെന്ന് തീരുമാനിച്ച് കൈമാറേണ്ടത്. നിലവിൽ റവന്യൂവകുപ്പിന് കീഴിലുള്ള ഭൂമി കായികവകുപ്പിന് കൈമാറേണ്ട അന്തിമഘട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് സൂചന.
നീലേശ്വരം നഗരസഭാപരിധിയിൽ വരുന്ന സ്റ്റേഡിയത്തിന്റെ പ്രവർത്തനം എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളേയും കായികമേഖലയേയും ഉൾപ്പെടുത്തി ത്വരപ്പെടുത്താൻ നഗരസഭ വേണ്ടരീതിയിൽ ഇടപെടുന്നില്ലെന്ന വിമർശനവും ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ നോട്ടിഫിക്കേഷൻ പുറപ്പെടുവിപ്പിക്കുന്നതിന് തൊട്ടുമുൻപ് 2021 ഫെബ്രുവരി 22ന് അന്നത്തെ കായികമന്ത്രിയായ ഇപി ജയരാജൻ സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട ഉൽഘാടനം നിർവഹിച്ചിരുന്നു. എന്നാൽ പണി പൂർത്തിയായി നാളുകൾ തീർന്നിട്ടും സ്റ്റേഡിയം നാടിന് സമർപ്പിക്കാത്തതിന്റെ സാങ്കേതികത എന്തെന്നും ഇവിടെ എന്ന് മൽസരങ്ങൾ നടക്കുമെന്നും ഉറ്റുനോക്കുകയാണ് കായികലോകം.
Also Read: താൽകാലിക നിയമനം കാരണം ജോലിയില്ല; പിഎസ്സി റാങ്ക് ഹോൾഡേഴ്സ് സമരത്തിലേക്ക്









































