തിരുവനന്തപുരം: താൽകാലിക നിയമനം കാരണം ജോലി നഷ്‌ടപ്പെടുന്നുവെന്ന് ആരോപിച്ച് പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് സമരത്തിനൊരുങ്ങുന്നു. പഞ്ചായത്ത് ലൈബ്രേറിയൻ തസ്‌തികകളിലെ താൽകാലിക നിയമനം ചൂണ്ടിക്കാട്ടിയാണ് സമരം.
ഒഴിവുകൾ റിപ്പോർട് ചെയ്യാതെ താൽകാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. തുടർന്നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്‌ചിതകാല സമരം ആരംഭിക്കാൻ റാങ്ക് ഹോൾഡേഴ്‌സ് തീരുമാനിച്ചിരിക്കുന്നത്.
ലൈബ്രേറിയൻ ഗ്രേഡ് 4 തസ്‌തികയിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചത് 2016ലാണ്. 2018ൽ പരീക്ഷ നടത്തി. 2019 ഓഗസ്‌റ്റിൽ സംസ്‌ഥാനത്തെ 978 പഞ്ചായത്ത് ലൈബ്രറികളിലേക്കായി 613 ഉദ്യോഗാർഥികളുടെ റാങ്ക് പട്ടിക പുറത്തിറക്കി. എന്നാൽ റാങ്ക് പട്ടിക നിലവിലിരുന്നിട്ടും 2019ൽ പാർട്ട് ടൈം ജീവനക്കാരിൽ നിന്ന് യോഗ്യതയില്ലാത്ത 355 പേരെ സ്‌ഥിരപ്പെടുത്തിയതായി ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
പഞ്ചായത്ത് ലൈബ്രറികളിൽ യോഗ്യതയുള്ള ലൈബ്രേറിയൻമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിമാർ സംസ്‌ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. മുഴുവൻ സമയ തസ്‌തിക അനുവദിച്ച് ലൈബ്രേറിയൻമാരെ നിയമിക്കാൻ തയ്യാറാകാത്ത സർക്കാർ അയോഗ്യരായ ജീവനക്കരെ സ്‌ഥിരപ്പെടുത്തിയെന്നായിരുന്നു ആക്ഷേപം. റാങ്ക് പട്ടികയിൽ ഇടംനേടിയ ഭൂരിഭാഗം പേരും പ്രായപരിധി കഴിഞ്ഞതിനാൽ മറ്റൊരു തസ്‌തികയിൽ പരീക്ഷ എഴുതാൻ സാധിക്കാത്തവരാണെന്നും റാങ്ക് ഹോൾഡേഴ്‌സ് പറയുന്നു.
Also Read: ‘പുനഃസമാഗമം’; മൂന്ന് ദിവസത്തിന് ശേഷം കൂട്ടുകാരനെ കണ്ട സന്തോഷത്തിൽ പെൺമയിൽ