ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് നൂറാം ദിവസം പൂർത്തിയാകുന്ന നാളെ മുതൽ സമരം ശക്തമാക്കാൻ ഒരുങ്ങി കർഷകർ. ബിജെപി നേതാക്കളുടെ വീട് വളഞ്ഞ് പ്രതിഷേധിക്കാനാണ് നേതാക്കളുടെ തീരുമാനം. ദേശീയ പാതകളിൽ ട്രാക്ടറുകൾ നിരത്തി ഗതാഗതം തടഞ്ഞും തീവണ്ടി തടഞ്ഞുമൊക്കെയുള്ള പ്രക്ഷോഭവുമായാണ് കർഷകർ ഇതുവരെ മുന്നോട്ട് പോയത്.
ബിജെപി നേതാക്കളെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്തും നേതാക്കളുടെ പ്രചാരണം തടഞ്ഞും തിരഞ്ഞെടുപ്പ് കാലത്തും പ്രക്ഷോഭം സജീവമായിരുന്നു. ഹരിയാനയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കർഷകർ സമരം ശക്തമാക്കുന്നത്. ഇത് ബിജെപിക്ക് ആശങ്കയാകുന്നുണ്ട്. ആറും ഏഴും ഘട്ടങ്ങളിലായാണ് ഹരിയാനയിലും പഞ്ചാബിലും വോട്ടെടുപ്പ്.
നാളെ മുതൽ സമരരീതി മാറുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്. ഉപരോധ സമരം പഞ്ചാബിലെയും ഹരിയാനയിലെയും ബിജെപി നേതാക്കളുടെ വീടിന് മുന്നിലേക്കാണ് മാറ്റുന്നത്. നരേന്ദ്രമോദിയും അമിത്ഷായും ഇരു സംസ്ഥാനങ്ങളിലും പ്രചാരണത്തിനായി എത്തുമ്പോൾ ചോദ്യങ്ങളുമായി കൂട്ടത്തോടെ പ്രചാരണ വേദിയിലേക്ക് കടന്നുചെല്ലാനും സമരക്കാർ നീക്കം നടത്തുന്നുണ്ട്.
കർഷക നേതാക്കളെ അനാവശ്യമായി ജയിലിലടക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം കടുപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ജൂൺ രണ്ടുമുതൽ ഡെൽഹി ചലോ മാർച്ച് കൂടുതൽ ശക്തമാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച വാർത്താ കുറിപ്പിൽ അറിയിച്ചു.
താങ്ങുവിലയ്ക്ക് നിയമസാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുയർത്തി ഫെബ്രുവരി 13നാണ് കർഷകർ പഞ്ചാബിലെ അതിർത്തിയിൽ രണ്ടാം കർഷക സമരത്തിന് തുടക്കം കുറിച്ചത്. ഇതുവരെ 21 പേർ സമരത്തിനിടെ രക്തസാക്ഷികളായെന്നാണ് കർഷക നേതാക്കൾ പറയുന്നത്.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്