തിരുവനന്തപുരം: ലോകായുക്‌തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്‌തയുടെ ചിറകരിയുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. മുൻപ് മുഖ്യമന്ത്രിയായിരുന്ന തനിക്കെതിരെ നിരവധി പരാതികള്‍ ലോകായുക്‌തയുടെ മുന്നില്‍ വന്നിരുന്നു. മടിയില്‍ കനമില്ലാത്തതിനാല്‍ ആ പരാതികളെ നിയമ നടപടികളിലൂടെയാണു നേരിട്ടത്.
പരാതി നൽകിയാല്‍ ആ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. അഴിമതിക്കെതിരെ ഏറ്റവും കാര്യക്ഷമമായ സംവിധാനമാണ് ലോകായുക്‌ത. അതിനെ സര്‍ക്കാരിന്റെ വകുപ്പാക്കി മാറ്റി ദുര്‍ബലപ്പെടുത്താനുള്ള നടപടിയെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ലോകായുക്‌തയുടെ പ്രസക്‌തി തന്നെ നഷ്‌ടപ്പെടുത്തുന്നതാണ് ഈ നീക്കമെന്ന് മുൻ ഉപലോകായുക്‌ത കെപി ബാലചന്ദ്രൻ പറഞ്ഞു. ലോകായുക്‌തയെ ഫലത്തിൽ ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും കെപി ബാലചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇതിലും ഭേദം ലോകായുക്‌ത പിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയുടെ സൗകര്യത്തിനായി കൊണ്ടുവരുന്ന ഭേദഗതി നിയമപരമായി തന്നെ നിൽക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടിയും ഇതിനോട് പ്രതികരിച്ചു. ലോകായുക്‌തയുടെ വില പൂജ്യമാക്കി. ഭരണത്തിന്റെ സുതാര്യതയുടെ വിഷയമാണ് ഇത്. കേരളത്തിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ലയിതെന്നും, നീക്കത്തെ പ്രതിപക്ഷം ശക്‌തമായി എതിർക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി.
Read Also: രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 10 പേർക്ക് പുരസ്‌കാരം








































