തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് നേരിടാന്‍ ഡയസ്‍നോണ്‍ പ്രഖ്യാപിച്ച് സംസ്‌ഥാന സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും.
ഇന്ന് അർധരാത്രി മുതലാണ് ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ബിഎംഎസിന്റെ എംപ്ളോയീസ് സംഘും ആണ് ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കും. ഭരണ-പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നതോടെ കെഎസ്ആര്‍ടിസി സർവീസുകൾ പൂര്‍ണമായി നിലക്കും.
കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നു. 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പള പരിഷ്‌കരണം വാക്കിൽ ഒതുങ്ങുകയാണ് എന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ ആരോപണം.
ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്‌ദാനം നടപ്പിലായില്ല. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ വ്യക്‌തമാക്കി.
എന്നാല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി പ്രതികരിച്ചു. ശമ്പള പരിഷ്‌കരണം സര്‍ക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാവകാശം തേടിയപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി കുറ്റപ്പെടുത്തി.
Most Read: ഇന്ധന നികുതി കുറക്കില്ല; നിലപാട് വ്യക്‌തമാക്കി രാജസ്‌ഥാൻ








































