കോഴിക്കോട്: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. നിപ ചികിൽസക്കായുള്ള സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്‌ത മന്ത്രി നിപ രോഗികളുടെ പരിചരണവും ചികിൽസയും സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് കൂടി സ്‌റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന് റിപ്പോര്‍ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.
നിപയോടൊപ്പം തന്നെ കോവിഡും നോണ്‍ കോവിഡും ഒരുപോലെ മുന്നോട്ട് കൊണ്ടു പോകേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം വരാതിരിക്കാനായി വേണ്ടത്ര സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തണം. ജീവനക്കാര്‍ക്ക് വിദഗ്‌ധ പരിശീലനങ്ങള്‍ നല്‍കണം; മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിആര്‍ഡി ലാബില്‍ സജ്‌ജമാക്കിയ നിപ ലാബിന്റെ പ്രവര്‍ത്തന ക്രമീകരണങ്ങള്‍ മന്ത്രി പ്രത്യേകം വിലയിരുത്തി. എന്‍ഐവി പൂന, എന്‍ഐവി ആലപ്പുഴ എന്നിവിടങ്ങളിലെ വിദഗ്‌ധ ഡോക്‌ടർമാരുമായും മന്ത്രി ചര്‍ച്ച നടത്തി. കൂടാതെ അതിവേഗം നിപ ലാബ് ഒരുക്കി പരിശോധനയാരംഭിച്ച സംഘത്തെ മന്ത്രി അഭിനന്ദനം അറിയിച്ചു. അതോടൊപ്പം സാമ്പിള്‍ ശേഖരം മുതല്‍ പ്രത്യേക സുരക്ഷയും കരുതലും എല്ലാവരും സ്വീകരിക്കേണ്ടതാണെന്നും മന്ത്രി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കൂടാതെ മെഡിക്കല്‍ കോളേജിന്റെ വികസനം സംബന്ധിച്ച് പ്രത്യേക യോഗവും മന്ത്രി വിളിച്ചുകൂട്ടി. മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം ശക്‌തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയ മന്ത്രി കാത്ത് ലാബിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണെന്നും അറിയിച്ചു. അവയവം മാറ്റിവെക്കല്‍ ശസ്‍ത്രക്രിയകള്‍ക്ക് പ്രാധാന്യം നല്‍കണം. കരള്‍മാറ്റ ശസ്‍ത്രക്രിയക്കുള്ള സംവിധാനം എത്രയും വേഗം തയ്യാറാക്കണം. വിദഗ്‌ധ ഡോക്‌ടർമാരും ഉയര്‍ന്ന ചികിൽസാ സംവിധാനവുമുള്ള മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പരിശ്രമിക്കണം. ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കണം; മന്ത്രി വ്യക്‌തമാക്കി.
Most Read: ശശികലയുടെ നൂറുകോടി വിലമതിക്കുന്ന സ്വത്തുകൂടി കണ്ടുകെട്ടി


































