തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. അഞ്ചുദിവസം തീവ്രമഴയ്‌ക്കാണ് സാധ്യത. വടക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴ ലഭിക്കും. എട്ട് തീരദേശ ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം തീരത്ത് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. റെഡ് സോണിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ഇടുക്കി മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നു. തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നു. ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകാതെയാണ് ഷട്ടറുകൾ തുറന്നതെന്നാണ് വിമർശനം.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
കേരള തീരത്ത് ഇന്നും നാളെയും 0.9 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് 28 വരെ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. സംസ്‌ഥാന് മഴക്കെടുതികളും രൂക്ഷമാണ്. ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് ഒരാൾ മരിച്ചു. മരംവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന അതിഥി തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്.
പമ്പ മുതൽ ഇലവുങ്കൽവരെയുള്ള ഭാഗങ്ങളിൽ വ്യാപകമായി മരം വീണു. നാദാപുരം വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. പന്നിയേരി ഉന്നതിയിൽ ലീലയുടെ വീടിന് പിൻവശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.
കോഴിക്കോട് മാവൂർ പൈപ്പ് ലൈൻ ജങ്ഷന് സമീപം കാറിന് മുകളിൽ മതിൽ വീണു. കൊല്ലം പോളയത്തോട് കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണു. പാർക്ക് ചെയ്‌തിരുന്ന വാഹനത്തിന് മുകളിലേക്കാണ് ബോർഡ് വീണത്. കൊട്ടാരക്കര- ദിണ്ഡിഗൽ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇടുക്കിയിലെ ഹൈറേഞ്ച് പ്രദേശത്തും മഴ ശക്‌തമാണ്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ







































