ന്യൂഡെൽഹി: ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധയിൽ ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ. ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പങ്കുവെയ്‌ക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് കേന്ദ്രം ആവശ്യപ്പെട്ടു.
പ്രത്യേക കാലയളവിലെത്തുന്ന സീസണൽ വൈറസാണിതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. വൈറസ് വ്യാപന സാഹചര്യം നേരിടാൻ ഇന്ത്യ സജ്‌ജമാണെന്നും സ്‌ഥിതി സസൂക്ഷ്‌മം നിരീക്ഷിച്ച് വരികയാണെന്നും മന്ത്രാലയം വ്യക്‌തമാക്കി. ചൈനയിൽ നിലവിൽ വ്യാപിക്കുന്നുവെന്ന് കരുതുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) ഇന്ത്യ ഉൾപ്പടെ പല രാജ്യങ്ങളിലും നേരത്തെ റിപ്പോർട് ചെയ്‌തിട്ടുള്ളതാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറയുന്നു.
ചൈനയിലെ ആശങ്കയുടെ പശ്‌ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയം ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. ലോകാരോഗ്യ സംഘടനയിലെ വിദഗ്‌ധർ, ആരോഗ്യ സ്‌ഥാപനങ്ങളുടെ മേധാവികൾ, വിവിധ ആശുപത്രികളിലെ മേധാവികൾ, ഉദ്യോഗസ്‌ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തണുപ്പ് കാലത്ത് ശ്വാസകോശ അണുബാധ സാധാരണമാണെന്ന് യോഗം വിലയിരുത്തി.
”എച്ച്‌എംപിവി സാധാരണയായി കണ്ടുവരുന്ന വൈറസാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പ് കാലത്ത് ഇത്തരം വൈറസ് വ്യാപനം ഉണ്ടാകാറുണ്ട്. സാഹചര്യങ്ങളെ നേരിടാൻ ആശുപത്രികൾ സജ്‌ജമാണ്. ആവശ്യത്തിന് കിടക്കകളും ഓക്‌സിജനുമുണ്ട്”- ആരോഗ്യവകുപ്പ് ഡയറക്‌ടർ ജനറൽ ഡോ. അതുൽ ഗോയൽ പറഞ്ഞു.
Entertainment| ‘മാർക്കോ’ 100 കോടി ക്‌ളബ്ബിലേയ്‌ക്ക്