ഇന്ത്യയിൽ നിർമിക്കപ്പെട്ട സിനിമകളിലെ എക്കാലത്തെയും ഏറ്റവും വലിയ വയലൻസ് ചിത്രമായി വിലയിരുത്തപ്പെടുന്ന ‘മാർക്കോ’ മലയാളഭാഷയുടെ അതിരുകളെ ഭേദിച്ച് നോർത്ത് ഇന്ത്യയിലും വൻചലനമാണ് സൃഷ്‌ടിക്കുന്നത്‍. ക്രിസ്‌മസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തിയ, ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയ ചിത്രം നിലവിൽ ആഗോള ബോക്‌സ് ഓഫീസ് കളക്ഷൻ 80 കോടി കടന്നു.
മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ പ്രദർശനം തുടരുന്ന മാർക്കോ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ‘ബുക്ക് മൈ ഷോ’യിലും ചരിത്രം തീർക്കുകയാണ്. ഈ സൈറ്റിലൂടെ മാത്രം പതിനഞ്ച് ദിവസത്തിൽ 1.53 മില്യണ്‍ ടിക്കറ്റുകളാണ് വിറ്റത്! 2024ൽ റിലീസ് ചെയ്‌ത മലയാളം സിനിമകളിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ ചിത്രങ്ങളിൽ ഏഴാം സ്‌ഥാനത്താണ് മാർക്കോയുടെ പൊസിഷൻ.
മഞ്ഞുമ്മൽ ബോയ്‌സ് (4.32 മില്യൺ), ആവേശം (3.02 മില്യൺ), ആടുജീവിതം (2.92 മില്യൺ), പ്രേമലു (2.44 മില്യൺ), എആർഎം (1.86 മില്യൺ), ഗുരുവായൂരമ്പല നടയിൽ (1.7 മില്യൺ) എന്നീ സിനിമകളാണ് ബുക്ക് മൈ ഷോയിൽ മാർക്കോയ്‌ക്ക് മുന്നിലുള്ളത്. കിഷ്‌കിന്ധാ കാണ്ഡം (1.44 മില്യൺ), വർഷങ്ങൾക്കു ശേഷം (1.43 മില്യൺ), ടർബോ(1 മില്യൺ) എന്നിവയാണ് ഏഴാം സ്‌ഥാനത്തിന് താഴെയുള്ള മറ്റ് മലയാള സിനിമകൾ.
89 തിയേറ്റർ സ്‍ക്രീനുകളിൽ മാത്രം തുടങ്ങിയ ചിത്രത്തിന്റെ പ്രദർശനം ഇപ്പോൾ 1360 സ്‌ക്രീനുകളിലേക്കാണ് എത്തിനിൽക്കുന്നത്. ‘ബാഹുബലി’ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയൻ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയിൽ പ്രദര്‍ശനത്തിനെത്തുക.
‘മാര്‍ക്കോ 2‘ ഉടനുണ്ടാകുമെന്ന് നിർമാതാവും സംവിധായകനും ഉറപ്പിക്കുമ്പോൾ ബന്ധപ്പെട്ട മറ്റൊരു വാർത്ത ഫാൻസിനിടയിൽ കത്തിക്കയറുന്നുണ്ട്. ഉണ്ണി മുകുന്ദനൊപ്പം വിക്രവും ഒന്നിക്കുന്നുവെന്നതാണ് വാർത്ത. ഇതേകുറിച്ച് ഉണ്ണിയോ സംവിധായകനോ നിർമാതാവോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലങ്കിലും വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഉണ്ണിമുകുന്ദൻ കേന്ദ്രകഥാപാത്രം ചെയ്യുന്ന ചിത്രത്തിൽ ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, വിപിൻ കുമാർ വി, യുക്‌തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്, അബ്‌ദുൾ ഗദാഫ്. ഗാനരചന: വിനായക് ശശികുമാർ. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. കലാസംവിധാനം: സുനിൽ ദാസ്. മേക്കപ്പ്: സുധി സുരേന്ദ്രൻ. കോസ്‌റ്റ്യം ഡിസൈൻ: ധന്യാ ബാലകൃഷ്‌ണൻ. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ബിനു മണമ്പൂർ. ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്‌ണൻ. സൗണ്ട് ഡിസൈൻ: കിഷൻ. പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ. വിഎഫ്എക്‌സ്: 3 ഡോർസ്. സ്‌റ്റിൽസ്: നന്ദു ഗോപാലകൃഷ്‌ണൻ.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം