കോട്ടയം: പാമ്പ് കടിയേറ്റ് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. തലച്ചേറിലേക്കുള്ള രക്‌തപ്രവാഹം മെച്ചപ്പെട്ടതായി ആരോഗ്യ വിദഗ്‌ധർ അറിയിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തി. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന സുരേഷിന്റെ രക്‌ത സമ്മർദം സാധാരണ നിലയിലായെന്ന് ഡോക്‌ടർമാർ അറിയിച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യർഥനയെ തുടർന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്.
വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
മൂർഖൻ പാമ്പ് തന്നെയാണ് വാവ സുരേഷിനെ കടിച്ചതെന്ന് ആശുപത്രി അധികൃതർ സ്‌ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിയ ഉടൻ തന്നെ ആന്റി വെനം നൽകിയിരുന്നു. ഇത് ആദ്യമായല്ല പാമ്പ് കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 2013ലും 2020ലും സമാനമായ സാഹചര്യത്തിൽ ഇദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം സുരേഷിന് സൗജന്യ ചികിൽസ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞ മന്ത്രി എല്ലാവിധ വിദഗ്‌ധ ചികിൽസയും ഉറപ്പാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
Most Read: രഞ്‌ജിത് വധക്കേസ്; മുഖ്യ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ







































