കൊച്ചി: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. മുഖ്യ പ്രതികളിൽ ഒരാളായ എസ്‌ഡിപിഐ പ്രവർത്തകൻ, ആര്യാട് സ്വദേശി അസ്‌ലം ആണ് പിടിയിലായത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അകെ അറസ്‌റ്റിൽ ആയവരുടെ എണ്ണം 9 ആയി.
12 അംഗ സംഘമാണ് കൊലപാതകം നടത്തിയത്. അവശേഷിക്കുന്ന മൂന്ന് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.അതേസമയം മുഖ്യ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ആരംഭിച്ചു. പരേഡ് ഉടൻ പൂർത്തിയാകുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്‌തമാക്കി. 4 പേരെ മാത്രമാണ് രഞ്‌ജിത്തിന്റെ കുടുംബം കണ്ടത്. ഇവരെ തിരിച്ചറിയുകയും ചെയ്‌തിട്ടുണ്ട്.
ഷാൻ വധക്കേസിലും രഞ്‌ജിത് വധക്കേസിലും കൃത്യം നിർവഹിച്ച പ്രതികൾ ഏറെക്കുറെ അറസ്‌റ്റിൽ ആയെങ്കിലും ഇരു കേസുകളിലേയും ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്. കേസിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ വിജയ് സാഖറെ നേരത്തെ സ്‌ഥിരീകരിച്ചിരുന്നു.
ഡിസംബര്‍ 19നാണ് ബൈക്കിലെത്തിയ 12 അംഗ സംഘം ബിജെപി പ്രവര്‍ത്തകനും ഒബിസി മോര്‍ച്ച സംസ്‌ഥാന സെക്രട്ടറിയുമായ രഞ്‌ജിത്തിനെ വെട്ടി കൊലപ്പെടുത്തിയത്. 18ന് രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍ എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനിനെ ഒരുസംഘം വെട്ടിക്കൊന്നിരുന്നു. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചു വീഴ്‌ത്തി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷാനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാന്‍ വധത്തിന് പിന്നാലെയായിരുന്നു രഞ്‌ജിത് വധവും.
പ്രതികള്‍ക്ക് പുറത്തുനിന്നും സഹായം ലഭിക്കുന്നതിനാല്‍ ഇവർ ഇതര സംസ്‌ഥാനങ്ങളിലേക്ക് കടന്നേക്കാമെന്നായിരുന്നു പോലീസ് നിഗമനം. ഇതിന്റെ അടിസ്‌ഥാനത്തില്‍ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
Most Read: കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ രാജ്യം