ന്യൂഡെൽഹി: കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. തുടർച്ചയായി നാലാം വർഷമാണ് നിർമല ബജറ്റ് അവതരിപ്പിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ 75ആമത് ബജറ്റാണിത്. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓൺലൈൻ മുഖേനയും മൊബൈൽ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. സാമ്പത്തിക സർവേയും ഡിജിറ്റലായാണ് നൽകിയത്.
ചോദ്യോത്തരവേള, ശൂന്യവേള എന്നിവ ചൊവ്വാഴ്‌ചയിലെ കാര്യപരിപാടിയിലില്ല. ബജറ്റ് അവതരിപ്പിച്ചശേഷം സഭ ബുധനാഴ്‌ച രാവിലെ പിരിയും. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച ബുധനാഴ്‌ച ആരംഭിക്കും. നാലുദിവസത്തേക്കാണ് ചർച്ച. ഫെബ്രുവരി ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചക്ക് മറുപടി നൽകും. തുടർന്ന് ബജറ്റ് ചർച്ചയും നടക്കും.
ബജറ്റും അനുബന്ധരേഖകളും പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും.
കോവിഡ് മൂന്നാം തരംഗ ഭീഷണിക്കിടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സമ്പദ് വ്യവസ്‌ഥയെ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ ഉതകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങളും പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിക്കും ഭക്ഷ്യ സബ്‌സിഡിക്കുമുള്ള വിഹിതം കൂട്ടുമെന്നാണ് സൂചന. പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിന് നിർദ്ദേശമുണ്ടാകും.
Most Read: ‘വാ മൂടിക്കെട്ടുന്ന അവസ്‌ഥ രാജ്യത്ത് ഉണ്ടാകരുത്’; വിമർശിച്ച് മുഖ്യമന്ത്രി