ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി എംപി തേജസ്വി സൂര്യ. രാജ്യത്ത് തൊഴിലില്ലായ്‌മ ഉണ്ടെന്ന രാഹുലിന്റെ വിമര്‍ശനങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്ന് പറഞ്ഞ തേജസ്വി സൂര്യ ഇന്ത്യയില്‍ ആവശ്യത്തിന് തൊഴിലവസരങ്ങള്‍ ഉണ്ടെന്നും രാജ്യത്ത് തൊഴിലില്ലാത്ത ഒരേയൊരാള്‍ കോണ്‍ഗ്രസിന്റെ രാജകുമാരന്‍ മാത്രമാണെന്നും പ്രതികരിച്ചു.
ബെംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള എംപിയായ തേജസ്വി പാര്‍ലമെന്റില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാഹുലിനെ പരിഹസിച്ചത്. ”ജിഡിപിയടക്കമുള്ള വികസന സൂചികകളില്‍ ഇത്രയധികം വര്‍ധനവുണ്ടാകുമ്പോള്‍ എങ്ങനെയാണ് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകാതിരിക്കുക. കഠിനാധ്വാനികളായ കഴിവുള്ള ആളുകള്‍ക്ക് എല്ലാ അവസരങ്ങളുമുണ്ടാകും. ഇവിടത്തെ ഒരേയൊരു തൊഴില്‍രഹിതന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജകുമാരനാണ്”- തേജസ്വി സൂര്യ പറഞ്ഞു.
മോദി ഭരണം വരുന്നതിന് മുമ്പ് ഇവിടെ രണ്ടക്കത്തില്‍ വിലക്കയറ്റമായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞിട്ടുണ്ട്. മുമ്പ് ജിഡിപി 110 ലക്ഷം കോടിയായിരുന്നു. എന്നാല്‍ മോദിക്ക് ശേഷം അത് 230 ലക്ഷം കോടിയായിയായെന്നും തേജസ്വി സൂര്യ വാദിച്ചു. നേരത്തെ, മോദി ഭരണത്തില്‍ ഇവിടെ രണ്ട് ഇന്ത്യയാണുള്ളത്- അതിസമ്പന്നരുടെ ഇന്ത്യയും പാവപ്പെട്ടവരുടെ ഇന്ത്യയും, എന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിന് നിലവിൽ മോദിക്ക് മുമ്പുള്ള ഇന്ത്യ, മോദിക്ക് ശേഷമുള്ള ഇന്ത്യ എന്നിങ്ങനെയാണ്, എന്നായിരുന്നു തേജസ്വിയുടെ മറുപടി.
Read also: ഹിജാബ് നിരോധനം; കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും