തിരുവനന്തപുരം: മീഡിയാ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ളത്. അത് തടസപ്പെടാത്ത സാഹചര്യമാണ് ഉണ്ടാകേണ്ടത്. വൈവിധ്യമാർന്ന അഭിപ്രായ പ്രകടനങ്ങൾക്ക് പൊതുമണ്ഡലത്തിൽ ഇടമുണ്ടാകണം. മറിച്ചായാൽ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തിൽ പുലരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മീഡിയാ വണ്ണിന്റെ പ്രവർത്തനം തടസപ്പെടുത്താൻ ഇടയാക്കിയ കാരണങ്ങൾ വ്യക്‌തമാക്കിയിട്ടില്ല. ഗുരുതര വിഷയങ്ങൾ ഉണ്ടെങ്കിൽ അവ പ്രത്യേകമായി പരിശോധിക്കുകയും അതിൽ ഭരണഘടനാ അനുസൃതമായ പ്രശ്‌ന പരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്. അനുച്‌ഛേദം 19ന്റെ ലംഘനം ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്. വാ മൂടിക്കെട്ടുന്ന അവസ്‌ഥ രാജ്യത്ത് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
മീഡിയാ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടിക്കെതിരെ സിപിഎമ്മും രംഗത്തെത്തിയിരുന്നു. കേന്ദ്ര നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്നും മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടപെടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും സിപിഎം വിമർശിച്ചു.
അതേസമയം, മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. രണ്ട് ദിവസത്തേക്കാണ് സ്‌റ്റേ. ജസ്‌റ്റിസ് എന്‍ നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. ബുധനാഴ്‌ച കേസ് വീണ്ടും പരിഗണിക്കും.
Also Read: നിയന്ത്രണങ്ങളിൽ മാറ്റമില്ല; സംസ്‌ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗൺ തുടരും