തിരുവനന്തപുരം: കേന്ദ്രബജറ്റിൽ റെയിൽവേയുടെ കാര്യത്തിൽ സംസ്‌ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ എംപിമാർ പാർലമെന്റിൽ ശബ്‌ദം ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്കമാലി-ശബരി പാത, നേമം ടെർമിനൽ, കൊച്ചുവേളി ടെർമിനൽ, തലശ്ശേരി-മൈസൂർ പാത, കാഞ്ഞങ്ങാട്-പാണത്തൂർ-കണിയൂർ പാത എന്നീ കാര്യങ്ങളിലൊന്നും അനുകൂല പ്രഖ്യാപനം ഉണ്ടായിട്ടില്ല. എറണാകുളത്തിനും ഷൊർണൂരിനും ഇടയിലുള്ള ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനത്തിന്റെ കാര്യത്തിലും റെയിൽവേയുടെ ഭാഗത്തു നിന്ന് അവഗണനയാണ് ഉള്ളത്.
അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുന്ന കാര്യത്തിലും എറണാകുളം- വേളാങ്കണ്ണി റൂട്ടിൽ പുതിയ ട്രെയിൻ അനുവദിക്കുന്ന കാര്യത്തിലും ഇതേ സമീപനമാണ് റെയിൽവേക്കുള്ളത്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ എൽഎച്ച്ബി കോച്ചുകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരാനുള്ള നിർദ്ദേശം, കൊല്ലം, എറണാകുളം ജംഗ്ഷൻ സ്‌റ്റേഷനുകളുടെ നവീകരണം, കൊല്ലം മെമു ഷെഡ്ഡിന്റെ വിപുലീകരണം എന്നീ പദ്ധതികളുടെ കാര്യങ്ങളിലും നിഷേധാത്‌മക നിലപാടാണ് റെയിൽവേ കൈക്കാള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയിംസ് സ്‌ഥാപിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയോട് ഉൾപ്പടെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ഈ ബജറ്റിലും ഉണ്ടായിട്ടില്ല. സംസ്‌ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരം 2022 ജൂലായ്‌ക്ക് ശേഷവും തുടർന്നുള്ള 5 വർഷങ്ങളിലും ലഭിക്കണം. ധന കമ്മീഷൻ ശുപാർശ ചെയ്‌ത 2022-23ലേക്കുള്ള 3.5 ശതമാനം ധന കമ്മിക്ക് പകരം നിബന്ധനകൾ ഇല്ലാതെ 4.5 ശതമാനം അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് 152.5 ഏക്കർ ഭൂമി എയർപോർട്ട് സ്വകാര്യവൽക്കരിക്കില്ല എന്ന നിബന്ധനയോടെ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുറമുഖ ബിൽ, സഹകരണനിയമം, ഡാം സുരക്ഷാ ബിൽ, കന്റോൺമെന്റ് ബിൽ, ഫാക്‌ടറീസ് റീ- ഓർഗനൈസേഷൻ മുതലായ സമാവർത്തി ലിസ്‌റ്റിലുള്ള പല വിഷയങ്ങളിലും കേന്ദ്രസർക്കാർ സംസ്‌ഥാനങ്ങളുമായി കൂടിയാലോചന നടത്താതെ നിയമനിർമാണം നടത്തുകയാണ്. ഇത്തരം നീക്കങ്ങളെ പാർലമെന്റിൽ ശക്‌തമായി എതിർക്കണം.
കോവിഡ് പ്രതിസന്ധിക്ക് ശേഷം മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി ആയിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.
കേരളത്തിന്റെ വ്യവസായ വൽക്കരണത്തിന്റെ ഉത്തമ താൽപര്യം മുൻനിർത്തി ബിപിസിഎൽ സ്വകാര്യ വൽക്കരണത്തിന് എതിരെ ശക്‌തമായി ഇടപെടണം. എൽഐസി സ്വകാര്യ വൽക്കരണത്തിന് എതിരെയും ഇടപെടേണ്ടതുണ്ട്. കേന്ദ്രം എച്ച്എൽഎൽ ഉടമസ്‌ഥത കയ്യൊഴിയാൻ അന്തിമമായി തീരുമാനിക്കുക ആണെങ്കിൽ പ്രസ്‌തുത ഉടമസ്‌ഥാവകാശം മൽസരാധിഷ്‌ഠിത ടെൻഡർ ഒഴിവാക്കി സംസ്‌ഥാന സർക്കാരിന് കൈമാറണമെന്ന ആവശ്യം പാർലമെന്റിൽ ശക്‌തമായി ഉന്നയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ, എംപിമാർ, ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Most Read: സ്‌ത്രീവിരുദ്ധ പരാമർശം; സിപി മാത്യുവിന് മഹിളാ കോൺഗ്രസിന്റെ പിന്തുണ