പട്‌ന: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്തെന്ന കേസിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാനാണ് നിർദ്ദേശം. 2004നും 2009നും ഇടയിൽ റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ ജോലി നൽകിയതിന് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന് ഭൂമി പ്രതിഫലമായി നൽകിയെന്നാണ് കേസ്.
ലാലുവും ഭാര്യ റാബ്‌റിയും ഉൾപ്പടെ 16 പേർക്കെതിരെയാണ് സിബിഐ കേസുള്ളത്. കേസുമായി ബന്ധപ്പെട്ട് 24 ഇടങ്ങളിൽ ഇഡി കഴിഞ്ഞ ദിവസം റെയ്‌ഡ് നടത്തിയിരുന്നു. തേജസ്വി യാദവിന്റെ ഡെൽഹിയിലെ വസതിയിലും ബീഹാർ, യുപി സംസ്‌ഥാനങ്ങളിലെ 15 ഇടങ്ങളിലാണ് റെയ്‌ഡ് നടന്നത്. യുപിയിലെ ഗാന്ധിയാബാദിൽ ലാലു പ്രസാദ് യാദവിന്റെ മരുമകനും സമാജ്‌വാദി പാർട്ടി (എസ്‌പി) നേതാവുമായ ജിതേന്ദ്ര യാദവിന്റെ വസതിയിലായിരുന്നു റെയ്‌ഡ്.
കേന്ദ്ര റെയിൽവേ മന്ത്രി ആയിരിക്കെ നിയമനങ്ങൾക്ക് പകരമായി ഉദ്യോഗാർഥികളിൽ നിന്നും തുച്ഛമായ വിലയ്‌ക്ക് ലാലു പ്രസാദ് യാദവ് കുടുംബാംഗളുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ എഴുതി വാങ്ങിയെന്നാണ് കേസ്. ഇത്തരത്തിൽ ഉദ്യോഗാർഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് ഏഴ് ഭൂമിയിടപാടുകൾ സിബിഐ കണ്ടെത്തിയിരുന്നു. ഇതേ കേസിൽ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റിയെ കഴിഞ്ഞ ദിവസങ്ങളിലായി സിബിഐ ചോദ്യം ചെയ്‌തിരുന്നു.
Most Read: കളമശേരി ദത്ത്; കുഞ്ഞിന്റെ സംരക്ഷണം ഇനി തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾക്ക്