തൊടുപുഴ: ഇടുക്കി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രനെതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സിപി മാത്യുവിനെ പിന്തുണച്ച് മഹിളാ കോൺഗ്രസ്. മാത്യുവിന്റെ പ്രസംഗം സിപിഎം വളച്ചൊടിക്കുകയായിരുന്നു എന്നും സിപിഎമ്മിൽ നിന്ന് ലഭിക്കുന്ന സുഖം ഭരണസുഖമാണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും മഹിളാ കോൺഗ്രസ് പറയുന്നു.
ഡിസിസി പ്രസിഡണ്ടിനെതിരെ സിപിഎം നടത്തുന്ന രാഷ്‌ട്രീയ നാടകം എന്ത് വിലകൊടുത്തും ചെറുക്കുമെന്നും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഇന്ദു സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ ഉപ്പും ചോറും തിന്ന് എൽഡിഎഫ് പാളയത്തിൽ ചേക്കേറിയവർ ജനാധിപത്യ സമരങ്ങളെ ഇനിയും നേരിടേണ്ടി വരും. നൂറുകണക്കിന് ആളുകൾ കഠിനപ്രയത്‌നം ചെയ്‌താണ് രാജി ചന്ദ്രനെ വിജയിപ്പിച്ചത്. അധികാരത്തിന്റെ മത്ത് തലക്ക് പിടിച്ച പ്രസിഡണ്ട് കൂറുകാരിയാത്ത മാന്യതയില്ലാത്ത നടപടിയാണെന്നും മഹിളാ കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
ജില്ലയിലെ തദ്ദേശഭരണ സ്‌ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍ രാജി വെച്ച് ഇടതുപക്ഷത്തിൽ ചേരുന്നതിനെതിരെ യുഡിഎഫ് വാഴത്തോപ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനിടെയായിരുന്നു ഡിസിസി പ്രസിഡണ്ടിന്റെ വിവാദ പരാമർശങ്ങൾ. ജില്ലാ കോണ്‍ഗ്രസിലെ മുതിര്‍ന്ന വനിതാ നേതാക്കള്‍ ഉള്‍പ്പടെയുള്ളവർ വേദിയിലിരിക്കെയാണ് സിപി മാത്യു അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
സംഭവത്തിൽ മാപ്പ് പറയില്ലെന്നും സിപി മാത്യു വ്യക്‌തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോയ രാജി ചന്ദ്രന്‍ സിപിഐഎമ്മിന്റെ കീഴിൽ സുഖവാസത്തിൽ ആണെന്ന് പറഞ്ഞ സിപി മാത്യു രണ്ടു കാലില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കി. തനിക്കെതിരായ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും സിപി മാത്യു പറഞ്ഞിരുന്നു.
Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപിനും ബന്ധുക്കൾക്കും വീണ്ടും ശബ്‌ദപരിശോധന