ഇടുക്കി: ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരായ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യു. ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രനെതിരായാണ് കോൺഗ്രസ് നേതാവ് വിവാദ പരാമർശം നടത്തിയത്.
കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോയ രാജി ചന്ദ്രന്‍ സിപിഐഎമ്മിന്റെ കീഴിൽ സുഖവാസത്തിൽ ആണെന്ന് പറഞ്ഞ സിപി മാത്യു രണ്ടു കാലില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കി.
ജില്ലയിലെ തദ്ദേശഭരണ സ്‌ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍ രാജി വെച്ച് ഇടതുപക്ഷത്തിൽ ചേരുന്നതിനെതിരെ യുഡിഎഫ് വാഴത്തോപ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനിടെയായിരുന്നു ഡിസിസി പ്രസിഡണ്ടിന്റെ വിവാദ പരാമര്‍ശങ്ങള്‍. ജില്ലാ കോണ്‍ഗ്രസിലെ മുതിര്‍ന്ന വനിതാ നേതാക്കള്‍ ഉള്‍പ്പടെയുള്ളവർ വേദിയിലിരിക്കെയാണ് സിപി മാത്യു അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
എന്നാൽ തനിക്കെതിരായ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും സിപി മാത്യു പറയുന്നു.
അതേസമയം കോണ്‍ഗ്രസ് സ്‌ത്രീകള്‍ക്ക് നല്‍കുന്ന മാന്യത എന്താണെന്നാണ് സിപി മാത്യുവിന്റെ പ്രസ്‌താവന വ്യക്‌തമാക്കുന്നതെന്ന് രാജി ചന്ദ്രന്‍ പ്രതികരിച്ചു. ഡിസിസി പ്രസിഡണ്ടിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും, രാജി ചന്ദ്രന് എല്ലാവിധ സഹായമൊരുക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് അറിയിച്ചു.
Most Read: 40 കോടിയുടെ കെട്ടിടം ഉടമയറിയാതെ മറിച്ചുവിറ്റു; തച്ചങ്കരിയടക്കം 9 പേർക്കെതിരെ അന്വേഷണം