കോഴിക്കോട്: വായ്‌പ മുടങ്ങിയതിന്റെ പേരിൽ 40 കോടി വിലമതിക്കുന്ന കെട്ടിടം ഉടമയറിയാതെ മറിച്ചുവിറ്റതായി പരാതി. കേരള ഫിനാൻഷ്യൽ കോർപറേഷന് (കെഎഫ്‌സി) 9.18 കോടിക്ക് വിറ്റതായാണ് പരാതി നൽകിയിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ 40 കോടിയുടെ കെട്ടിടം തുച്ഛമായ വിലക്ക് മറിച്ച് വിറ്റതിൽ തിരിമറി നടന്നിട്ടുണ്ടെന്ന പരാതിയിൽ മുൻ കെഎഫ്‌സി എംഡി ടോമിൻ ജെ തച്ചങ്കരിയടക്കം ഒൻപത് പേർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ടു.
കോഴിക്കോട്ടെ പേൾ ഹിൽ ബിൽഡേഴ്‌സ് ഉടമ പിപി അബ്‌ദുൾ നാസറിന്റെ പരാതിയിലാണ് അന്വേഷണം. കോഴിക്കോട് പുതിയ സ്‌റ്റാൻഡിന് പരിസരത്തുള്ള കെട്ടിടമാണ് തുച്ഛമായ തുകയ്‌ക്ക് കൊല്ലം സ്വദേശിക്ക് കെഎഫ്‌സി വിറ്റതെന്ന് പരാതിയിൽ പറയുന്നു. കെട്ടിട ഉടമയായ നാസർ 2014ൽ കെഎഫ്‌സിയിൽ നിന്നും 4.89 കോടി വായ്‌പയെടുത്തിയിരുന്നു. ഇതിൽ പകുതിയോളം അടച്ചുതീർക്കുകയും ചെയ്‌തു. എന്നാൽ, കോവിഡ് പ്രതിസന്ധിയിൽ വായ്‌പ മുടങ്ങിയതാണ് തിരിച്ചടിയായത്. പലിശയടക്കം 9.56 കോടി രൂപ തിരിച്ചടക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിടം കെഎഫ്‌സി വിറ്റത്.
എന്നാൽ, പൊതു ടെൻഡർ വിളിക്കുകയോ വിൽക്കുന്ന കാര്യം ഉടമയെ അറിയിക്കുകയോ ചെയ്‌തില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. മാത്രമല്ല, ഇത്തരമൊരു നടപടിക്ക് മുൻപ് സുപ്രീം കോടതിയടക്കം പറയുന്ന മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് വിൽപന നടന്നതെന്നും പേൾ ഹിൽ ബിൽഡേഴ്‌സ് അഡ്വ. ഡി മോഹൻകുമാർ പറഞ്ഞു. കൊല്ലം സ്വദേശിയാണ് കെട്ടിടം ലേലത്തിൽ പിടിച്ചത്.
കെഎഫ്‌സി എംഡി ആയിരുന്ന ടോമിൻ ജെ തച്ചങ്കരി, കെഎഫ് സി ജനറൽ മാനേജർ ആയിരുന്ന പ്രേംനാഥ് രവീന്ദ്രൻ, കെഎഫ്‌സി കോഴിക്കോട് ബ്രാഞ്ച് ചീഫ് മാനേജർ സി അബ്‌ദുൾ മനാഫ്, പുതുക്കാട് സ്വദേശിയായ കെബി പത്‌മദാസ്, ചന്ദ്രാപ്പിന്നി സ്വദേശിയായ ടിപി സലിം, പൊറ്റമ്മൽ സ്വദേശിയായ പി വരുൺ, കൊല്ലം സ്വദേശി എസ് അനിൽകുമാർ, കുതിരവട്ടം സ്വദേശി അനിൽകുമാർ എന്നിവർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Most Read: മാദ്ധ്യമ വിചാരണ അവസാനിപ്പിക്കണം; ദിലീപിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി