കൊച്ചി: മാദ്ധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് സമര്‍പ്പിച്ച ഹരജി രണ്ടാഴ്‌ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് രണ്ടാഴ്‌ച സമയം ആവശ്യപ്പെട്ടു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഉച്ചക്ക് 1.45ന് പരിഗണിക്കും. തുടരന്വേഷണത്തിന് മൂന്നുമാസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവെ കോടതി വ്യക്‌തമാക്കിയിരുന്നു.
കേസിന്റെ തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചത്. 20 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അപേക്ഷകളില്‍ കോടതി തീരുമാനം വൈകിയത് അന്വേഷണത്തെ ബാധിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനിടെ അന്വേഷണം നീട്ടി കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്‌തമായ കോടതി, ഇനി എത്ര സമയം കൂടി വേണമെന്ന് ചോദിച്ചു.
ചില ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും അന്വേഷണത്തിന് കോടതിക്ക് സമയപരിധി തീരുമാനിക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. എങ്ങനെയും വിചാരണ നീട്ടുകയാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നാണ് കേസിലെ പ്രതിയായ ദിലീപ് കോടതിയില്‍ വാദിച്ചത്.
Most Read: അവസാനം അഭിനയിച്ചത് മമ്മൂട്ടിക്കും നവ്യക്കുമൊപ്പം; സിനിമകളെത്തും മുൻപ് മടക്കം