മലയാള സിനിമാ ലോകത്ത് ഒരുകാലത്തും നികത്താൻ കഴിയാത്ത വിടവ് ബാക്കിയാക്കിയാണ് പ്രിയ അഭിനേത്രി കെപിഎസി ലളിത വിടവാങ്ങിയത്. സിനിമയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന അവർ അവസാനം അഭിനയിച്ച ‘ഭീഷ്‌മ പര്‍വ്വം, ഒരുത്തീ’ എന്നീ ചിത്രങ്ങൾ തിയേറ്ററില്‍ എത്താനിരിക്കെയാണ് ഈ വിടവാങ്ങല്‍.
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ‘ഭീഷ്‌മ പര്‍വ്വ’ത്തിൽ ‘കാര്‍ത്ത്യാനിയമ്മ’ എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. ‘ഒരുത്തീ’ സിനിമയില്‍ നവ്യാ നായരുടെ അമ്മ വേഷത്തിലാണ് ലളിത അഭിനയിച്ചത്. എന്നാൽ താൻ അഭിനയിച്ച ഈ രണ്ട് പ്രധാന ചിത്രങ്ങളും കാണാൻ നില്‍ക്കാതെയാണ് കെപിഎസി ലളിത മടങ്ങുന്നത്.
‘ഭീഷ്‍മ പര്‍വ്വ’ത്തിലെ കെപിഎസി ലളിതയുടെ ക്യാരക്‌ടർ പോസ്‌റ്ററും നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. അതേസമയം വികെ പ്രകാശ് ചിത്രം ‘ഒരുത്തീ’ മാര്‍ച്ച് 11നാണ് പ്രദര്‍ശനത്തിന് എത്തുക.
അനാരോഗ്യത്തെ വകവെക്കാതെ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ തൻമയത്വത്തോടെ അവതരിപ്പിക്കുന്ന കെപിഎസി ലളിതയ്‌ക്ക് മരണം വരെ അഭിനയിക്കുക എന്നതായിരുന്നു ആഗ്രഹം. ഇപ്പോഴിതാ എത്രയോ കഥാപാത്രങ്ങളെ വഴിയിൽ ഉപേക്ഷിച്ചാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഭിനേത്രികളിൽ ഒരാളായ ലളിത വിടപറയുന്നത്. അതേസമയം ‘എന്റെ പ്രിയതമന്, പാരീസ് പയ്യൻസ്, നെക്‌സ്‌റ്റ് ടോക്കണ്‍ നമ്പര്‍ പ്‌ളീസ്, ഡയറി മില്‍ക്ക്, ലാസറിന്റെ ലോകം’ തുടങ്ങി കെപിഎസി ലളിതയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളില്‍ പൂര്‍ത്തിയായവയും തുടങ്ങാത്തവയും ഉണ്ട്.
അഞ്ചു പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ കെപിഎസി ലളിത ഇന്നലെ രാത്രി 10.20നാണ് അന്തരിച്ചത്. തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈൻ അപ്പാർട്മെന്റ്സിൽ, മകനും സംവിധായകനുമായ സിദ്ധാർഥിന്റെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിൽ നടക്കും. വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ ഓർമ’ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.
Most Read: അപൂർവരോഗം വേട്ടയാടുന്ന കുട്ടി ക്രിക്കറ്റ് താരത്തിന് സഹായവുമായി കെഎൽ രാഹുൽ