സ്വന്തം കുഞ്ഞിനെ ഒന്ന് താലോലിക്കാൻ പോലുമാകാത്ത അവസ്‌ഥയിലാണ് ഇംഗ്ളണ്ടിലെ ഫിയോണ ഹുക്കർ. കുഞ്ഞിന്റെ അടുത്ത് ചെന്നാൽ ഫിയോണയുടെ ശരീരത്ത് ചൊറിച്ചിൽ അനുഭവപ്പെടും. മകനെ 7 മാസം ഗർഭിണിയായിരിക്കുമ്പോഴാണ് 32കാരിയായ ഫിയോണയുടെ പ്രശ്‌നങ്ങൾ ആരംഭിച്ചത്.
വയറ്റിൽ ആരംഭിച്ച ചൊറിച്ചിൽ അസഹനീയപ്പോൾ വൈദ്യസഹായം തേടി. ഡോക്‌ടർമാർ സ്‌റ്റിറോയ്‌ഡ് ക്രീമുകളാണ് നൽകിയത്. എന്നാൽ, പ്രസവശേഷം പ്രശ്‌നം കൂടുതൽ വഷളായി. ശരീരത്ത് കുമിളകൾ വന്ന് പൊട്ടാൻ തുടങ്ങി. കുഞ്ഞിനെ തൊടുന്ന ഭാഗങ്ങളിലാണ് കൂടുതലായും കുമിളകൾ വന്നിരുന്നത്. ഇവ ചൊറിഞ്ഞ് പൊട്ടുമ്പോൾ അസഹനീയമായ വേദനയാണ് ഫിയോണ അനുഭവിച്ചിരുന്നത്. മാസങ്ങളോളം ഈ അവസ്‌ഥ തുടർന്നു.
പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ പംഫിഗോയിഡ് ഗസ്‌റ്റേനിസ് എന്ന രോഗമാണിതെന്ന് തിരിച്ചറിഞ്ഞു. മകന്റെ ഡിഎൻഎയിലെ ഒരു ജീനിനോട് ഫിയോണയുടെ ശരീരം പ്രതികരിച്ചപ്പോഴാണത്രേ അലർജി ഉണ്ടായത്. വയറിലും, മാറിലും, കൈകാലുകളിലുമെല്ലാം നിറയെ ചുവന്ന കുമിളകൾ കൊണ്ട് നിറഞ്ഞു. 50,000 സ്‌ത്രീകളിൽ ഒരാൾക്ക് മാത്രമാണ് ഈ രോഗം ഉണ്ടാകുന്നതെന്നാണ് വിദഗ്‌ധർ പറയുന്നത്.
എന്നാൽ, തന്റെ ആദ്യ പ്രസവ സമയത്ത് ഇത്തരം പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഫിയോണ പറയുന്നു. മൂത്ത മകൾ ഫീബിക്ക് ഇപ്പോൾ മൂന്ന് വയസാണ് പ്രായം. മകനെ ഗർഭിണിയായിരുന്ന സമയം ഒന്ന് ആസ്വദിക്കാൻ പോലും സാധിച്ചിട്ടില്ലെന്ന് ഫിയോണ വിഷമത്തോടെ പറഞ്ഞു. അലർജി നിയന്ത്രണ വിധേയമാക്കാൻ കൂടിയ അളവില്‍ സ്‌റ്റിറോയിഡ് ഉപയോഗിക്കാനാണ് എല്ലാ ഡോക്‌ടർമാരും നിർദ്ദേശിച്ചത്. ശരീരത്തിലെ കുമിളകൾ കുറഞ്ഞെങ്കിലും ഇപ്പോൾ സ്‌റ്റിറോയിഡുകൾ ഫിയോണയുടെ ജീവിതത്തിന്റെ ഒഴിവാക്കാനാകാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞു. ഹാംഷെറി സ്വദേശിയായ ഇവർ മറ്റെന്തെങ്കിലും വിദഗ്‌ധ ചികിൽസയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Also Read: ചീറിപ്പാഞ്ഞു വന്ന കാറിന് മുന്നിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ച് വനിതാ പോലീസ്