പട്‌ന: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്തെന്ന കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയെ സിബിഐ ചോദ്യം ചെയ്യുന്നു. പട്‌നയിലെ വസതിയിൽ വെച്ചാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാനാണ് സിബിഐ ഉദ്യോഗസ്‌ഥർ എത്തിയതെന്നാണ് സൂചന. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി.
റാബ്‌റി ദേവിക്ക് പുറമെ, ഭർത്താവും മുൻ മുഖ്യമന്ത്രിയും രാഷ്‌ട്രീയ ജനതാദൾ മേധാവിയുമായ ലാലു പ്രസാദ് യാദവും മറ്റു 14 പേരും കേസിലെ പ്രതികളാണ്. 2004നും 2009നും ഇടയിൽ റെയിൽവേ മന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന് ഭൂമി നൽകുകയോ വിൽക്കുകയോ ചെയ്‌തതിന് പ്രതിഫലമായി റെയിൽവേയിൽ ജോലി നിൽകിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് ലാലു പ്രസാദ് യാദവ്, റാബ്‌റി ദേവി അവരുടെ മകൾ മിസാ ഭാരതി എന്നിവർക്കും മറ്റു 13 പേർക്കുമെതിരെ ഭൂമി തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് ഡെൽഹിയിലെ റോസ് അവന്യു കോടതി ഇവർക്ക് സമൻസ് അയച്ചിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് ജഡ്‌ജി ഗീതാഞ്‌ജലി ഗോയൽ സമൻസ് അയച്ചത്. അതേസമയം, കേസിൽ അന്നത്തെ റെയിൽവേ ജനറൽ മാനേജരുടെ പേരും കുറ്റപത്രത്തിലുണ്ട്.
Most Read: നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി