ടെഹ്‌റാൻ: യുഎസും ഇസ്രയേലും നടത്തിയ സംയുക്‌ത ആക്രമണത്തിൽ ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡ് കോർ നാവികസേനാ കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. തീരദേശ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിന് പിന്നിലെ പ്രധാനി അലിറേസ തങ്‌സിരി ആയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, അലിറേസ തങ്‌സിരി കൊല്ലപ്പെട്ടെന്ന് ഇറാനോ ഇസ്രയേൽ സൈന്യമോ ഇതുവരെ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. 2018 മുതൽ കമാൻഡറായി സേവനമനുഷ്‌ഠിക്കുന്ന അലിറേസ തങ്‌സിരി, യുഎസിന്റെയും ഇസ്രയേലിന്റെയും വധശ്രമങ്ങളിൽ നിന്ന് പലതവണ രക്ഷപ്പെട്ടിട്ടുള്ളയാളാണ്.
യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉൾപ്പടെ നിരവധി ഉന്നത ഉദ്യോഗസ്‌ഥരും സൈനിക കമാൻഡർമാരും യുഎസ്-ഇസ്രയേൽ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഈമാസം ആദ്യം കൊല്ലപ്പെട്ട അലി ലാരിജാനിയുടെ മരണം ഇറാന് വലിയ തിരിച്ചടിയായിരുന്നു.
അതേസമയം, യുഎസും ഇസ്രയേലും ഖാർഗ് ഉൾപ്പടെയുള്ള തങ്ങളുടെ ദ്വീപുകൾ അക്രമിച്ചുകൊണ്ട് യുദ്ധം വ്യാപിപ്പിക്കാൻ ശ്രമിച്ചാൽ, സൂയസ് കനാലിലേക്കുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്ന ബാബ് അൽ- മന്ദബ് കടലിടുക്ക് തടയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ലോകത്തെ എണ്ണക്കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ നിലവിൽ തന്നെ ഇറാന് ശക്‌തമായ നിയന്ത്രണമുണ്ട്. ബാബ് അൽ- മന്ദബിലെ ഏതൊരു തടസവും പശ്‌ചിമേഷ്യയിലെ സംഘർഷത്തിന്റെ സാമ്പത്തിക ആഘാതം വർധിപ്പിക്കും.
ലോകത്തിലെ നാലാമത്തെ വലിയ ഷിപ്പിങ് റൂട്ടായ ബാബ് അൽ- മന്ദബ് വഴി ആഗോളതലത്തിൽ കടൽമാർഗം കൊണ്ടുപോകുന്ന എണ്ണയുടെ 12 ശതമാനത്തോളമാണ് കടന്നുപോകുന്നത്. ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്ക് സ്വാധീനമുള്ള യമനു തെക്കുപടിഞ്ഞാറായാണ് ഈ പാത സ്‌ഥിതി ചെയ്യുന്നത്.









































