വാഷിങ്ടൻ: ഇറാനിലെ മിനാബിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 180 വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിലെ പബ്ളിക് റിലേഷൻസ് മേധാവി ഹൊസൈൻ കെർമാൻപൂർ അറിയിച്ചു.
മണിക്കൂറുകൾക്ക് മുൻ ടെഹ്റാനിലെ ഗാന്ധി ആശുപത്രിക്ക് നേരെ ആക്രമണം നടത്താനും സ്കൂളിൽ ഉപയോഗിച്ച അതേ തരം മിസൈലുകളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാനെതിരായ സൈനിക നടപടിക്ക് നാലാഴ്ച വരെ സമയം എടുത്തേക്കാമെന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അറിയിച്ചത്.
”ഇതൊരു നാലാഴ്ചത്തെ പ്രക്രിയയാണ്. നാലാഴ്ചയോളം എടുക്കുമെന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നത്. അതൊരു വലിയ രാജ്യമാണ്. നാലാഴ്ചയോ അതിൽ കുറവോ സമയമെടുക്കും”- ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിലിനോട് ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും അതുടൻ സംഭവിക്കുമോ എന്ന് വ്യക്തമാക്കിയില്ല.
”അവർക്ക് സംസാരിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ ഞാൻ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് നിങ്ങൾ സംസാരിക്കേണ്ടിയിരുന്നത്, ഈ ആഴ്ചയല്ല”- ട്രംപ് പറഞ്ഞു. അതേസമയം, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ ആസ്ഥാനം തകർത്തതായി യുഎസ് സൈന്യം അറിയിച്ചു. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ഉത്തരവാദിയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
‘പാമ്പിന്റെ തലയേറ്റുവീണു’ എന്നാണ് നടപടിയെ സൈന്യം വിശേഷിപ്പിച്ചത്. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേത് ആണെന്നും ഇപ്പോൾ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന് ഒരു ആസ്ഥാനം ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല







































