ടെഹ്റാൻ: ട്രംപിന്റെ ഭീഷണി നിലനിൽക്കെ, യുഎസ് മുന്നോട്ടുവെച്ച താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ. താൽക്കാലിക വെടിനിർത്തലല്ല, തങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണം എന്നാണ് ഇറാന്റെ ആവശ്യം.
താൽക്കാലിക വെടിനിർത്തൽ യുദ്ധം പുനരാരംഭിക്കാനുള്ള സമയം കണ്ടെത്തലാണെന്നാണ് ഇറാന്റെ നിലപാട്. താൽക്കാലിക വെടിനിർത്തലിനായി ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. യുദ്ധത്തിൽ തകർന്നവ പുനർനിർമിക്കണം, മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കണം, ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്കായി ഒരു പ്രോട്ടോകോൾ തയ്യാറാക്കണമെന്നും ഉപരോധങ്ങൾ നീക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.
ഹോർമുസ് തുറക്കാൻ പത്ത് ദിവസം അനുവദിച്ചുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കുകയാണ്. തിങ്കളാഴ്ചയ്ക്കകം ഹോർമുസ് തുറക്കണമെന്നാണ് ട്രംപിന്റെ ഭീഷണി. ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ കടുത്തതായിരിക്കും. വരാനിരിക്കുന്ന ചൊവ്വാഴ്ചയെ ‘പവർ പ്ളാന്റ് ഡേ’, ‘ബ്രിഡ്ജ് ഡേ’ എന്നിങ്ങനെ വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ ഊർജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന സൂചനയാണ് നൽകിയത്.
താൽക്കാലിക വെടിനിർത്തലിനായി യുഎസ് മുന്നോട്ടുവെച്ച നിർദ്ദേശം തള്ളിയ ഇറാൻ പകരം ചർച്ചകളിൽ മധ്യസ്ഥരായി പ്രവർത്തിച്ച പാക്കിസ്ഥാൻ വഴിയാണ് തങ്ങളുടെ ഔദ്യോഗിക മറുപടി സമർപ്പിച്ചത്. സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്.
അതിനിടെ, ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സിന്റെ ഇന്റലിജൻസ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഇറാനിലെ വിവിധ സർവകലാശാലകൾക്ക് നേരെ യുഎസ്-ഇസ്രയേൽ ആക്രമണം ഉണ്ടായി. അതേസമയം, അബുദാബിക്ക് നേരെ ഇന്നും ഇറാൻ മിസൈൽ ആക്രമണം നടത്തി. മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റു.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം







































