ടെൽ അവീവ്: വെടിനിർത്തൽ ലംഘിച്ച് ഇറാൻ മിസൈലാക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഇറാൻ-ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ വെടിനിർത്തൽ ലംഘനം നടന്നതായാണ് ആരോപണം. ശക്‌തമായി തിരിച്ചടിക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് നിർദ്ദേശം നൽകി.
വെടിനിർത്തൽ ലംഘിച്ച് ഇറാൻ വിക്ഷേപിച്ച മിസൈലുകൾ പ്രതിരോധിച്ചതായും ഐഡിഎഫ് അറിയിച്ചു. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയാനും നിർദ്ദേശം നൽകി. എന്തെങ്കിലും ആളപായമുള്ളതായി റിപ്പോർട്ടില്ല. അതേസമയം, വടക്കൻ ഇസ്രയേലിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ അധികൃതർ അനുവാദം നൽകിയതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
എന്നാൽ, ഇസ്രയേലിന്റെ ആരോപണം ഇറാൻ നിഷേധിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുൻപ് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാനിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
പശ്‌ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ 12 ദിവസത്തെ ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഇന്ന് രാവിലെയാണ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്നും ട്രംപ് സാമൂഹിക മാദ്ധ്യമം വഴി അറിയിച്ചിരുന്നു. പിന്നാലെ ഇസ്രയേൽ ഇത് സ്‌ഥിരീകരിക്കുകയും ചെയ്‌തു.
അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇറാൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് സർക്കാർ തലത്തിലുള്ള ഔദ്യോഗിക പ്രതികരണം വന്നിട്ടുണ്ടായിരുന്നില്ല. വെടിനിർത്തലിനായി ഇറാനും ഇസ്രയേലും തന്നെ സമീപിക്കുകയായിരുന്നുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!