കോട്ടയം: പുതുപ്പള്ളിയിൽ ശക്തമായ രാഷ്ട്രീയ മൽസരം ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ജെയ്ക് സി തോമസ് ഇടതു മുന്നണിയുടെ മികച്ച സ്ഥാനാർഥിയാണ്. കേരളത്തിന് സുപരിചിതനായ യുവജന നേതാവാണ്. ഉയർന്ന രാഷ്ട്രീയ നിലവാരവും, പക്വതയുമുള്ള ജെയ്ക്, കേരത്തിന്റെ പ്രതീക്ഷയാണെന്നും ഇപി ജയരാജൻ പറഞ്ഞു.
ജെയ്ക് സി തോമസിനെ ഇടതു സ്ഥാനാർഥി യായി ഔദ്യോഗിമായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഇപി ജയരാജൻ. രാഷ്ട്രീയ മൽസരത്തിൽ കരുത്തനായ നേതാവിനെ തന്നെയാണ് പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയാക്കിയത്. പുതുപ്പള്ളി ഇരുകൈയും നീട്ടി ജെയ്ക്കിനെ സ്വീകരിക്കും. അതിനുള്ള എല്ലാ സാഹചര്യവും കേരളത്തിലുണ്ട്. കേരളത്തിന്റെ ആകെ നേതൃരംഗം പുതുപ്പള്ളി കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രതിനിധി മരിച്ചാൽ ഒരു മാസം കഴിഞ്ഞേ ഇന്ത്യയുടെ ചരിത്രത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുള്ളൂ. എന്നാൽ, പുതുപ്പള്ളിയിൽ ഒരു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സാധാരണയിൽ നിന്ന് വ്യത്യസ്തമായ സാഹചര്യം എല്ലാവരും നിരീക്ഷിക്കുകയാണ്. സഹതാപ മൽസരം ആയിരിക്കുമെന്ന് പറഞ്ഞത് ഞങ്ങളല്ല. എൽഡിഎഫ് രാഷ്ട്രീയ മൽസരത്തിന് തന്നെയാണ് ഒരുങ്ങുന്നത്. പ്രത്യേകിച്ച് സഹതാപ തരംഗമൊന്നും പുതുപ്പള്ളിയിൽ ഉണ്ടാകില്ലെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പുതുപ്പള്ളി സ്ഥാനാർഥിയായി ജെയ്ക് സി തോമസിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ജെയ്ക്കിനെ സ്ഥാനാർഥിയാക്കാനാണ് ഇന്നലെ ചേർന്ന സെക്രട്ടറിയേറ്റിൽ തീരുമാനമായത്. പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് ഉച്ചക്ക് രണ്ടര മുതൽ സ്ഥാനാർഥിയുടെ മണ്ഡല പര്യടനവും ആരംഭിക്കും.
സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മുന്നിലെത്താനാണ് ഇടതു മുന്നണിയുടെ ശ്രമം. വാർഡ് കമ്മറ്റികൾ മുതൽ മണ്ഡലം കമ്മിറ്റി വരെ സജീവമാകാൻ മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രി മണ്ഡലത്തിൽ പ്രചാരണത്തിനെത്തും. 17ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് നിലവിലെ തീരുമാനം.
Most Read| വ്യാജ വാർത്തകൾ; നടപടിയെടുത്ത് കേന്ദ്രം- 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്







































