കണ്ണൂർ: അനിശ്‌ചിതങ്ങൾക്കൊടുവിൽ കണ്ണൂരിലെ സീറ്റ് സുധാകരന് തന്നെയാണ് സൂചന. സുധാകരന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സീറ്റ് ലഭിക്കാത്ത സാചര്യത്തിൽ ഇന്ന് 12 മണിക്ക് വാർത്താ സമ്മേളനം വിളിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂർ സീറ്റ് നൽകി പ്രശ്‌നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.
രമേശ് ചെന്നിത്തലയും മുതിർന്ന നേതാവ് എകെ. ആന്റണിയും സുധാകരന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടെന്നാണ് സൂചന. എംപിമാർ മൽസരിക്കേണ്ടെന്ന തീരുമാനത്തിൽ സുധാകരന് മാത്രം ഇളവ് നൽകുമെന്നാണ് വിവരം. സീറ്റ് ലഭിക്കുമെന്ന് സുധാകരൻ പക്ഷത്തിന് അറിയിപ്പ് കിട്ടി. ദിവസങ്ങൾ നീണ്ടുനിന്ന നാടകീയതകൾക്കൊടുവിലാണ് സുധാകരന് സീറ്റ് നൽകുന്നത്.
കടുത്ത അതൃപ്‌തിയിൽ തുടരുകയായിരുന്ന സുധാകരൻ അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങിയിരുന്നില്ല. ഡെൽഹിയിൽ നടന്ന ഹൈക്കമാൻഡ് ചർച്ചയിലും സുധാകരൻ നിലപാട് തുടർന്നു. എംപിമാർ മൽസരിക്കേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡും ഉറച്ചുനിന്നു. പിന്നാലെ കണ്ണൂരിൽ മുൻ മേയർ ടിഒ. മോഹനൻ സ്‌ഥാനാർഥിയായേക്കുമെന്ന വാർത്തകൾ പുറത്തുവന്നു.
ഇതോടെ സുധാകരൻ നേതൃത്വവുമായി അകലുകയാണെന്ന തരത്തിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടു. വാർത്താസമ്മേളനം വിളിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സുധാകരൻ സ്വതന്ത്രനായി മൽസരിക്കുമെന്ന അഭ്യൂഹവും പരന്നു. ഇതോടെയാണ് സുധാകരന് മാത്രം ഇളവ് നൽകാമെന്ന തീരുമാനത്തിൽ നേതൃത്വമെത്തിയതെന്നാണ് സൂചന. കോന്നി സീറ്റ് ആവശ്യപ്പെട്ട എംപി അടൂർ പ്രകാശിന് നേതൃത്വം സീറ്റ് നിഷേധിച്ചു. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ സ്‌ഥാനാർഥിയായേക്കും.
അതിനിടെ, കെ. സുധാകരൻ കണ്ണൂരിൽ സ്‌ഥാനാർഥിയാകുമെന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെ ആഹ്ളാദ പ്രകടനവുമായി പ്രവർത്തകർ രംഗത്തെത്തി. ഡിസിസി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തുമാണ് ആഹ്ളാദ പ്രകടനം. കണ്ണൂരിൽ കെ. സുധാകരന് വോട്ടഭ്യർഥിച്ച് ഇതിനകം തന്നെ പോസ്‌റ്ററുകൾ പ്രതിപ്പിച്ചിരുന്നു. എന്നാൽ, എഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
Health| കുട്ടികളിലെ അമിതവണ്ണം; ഇന്ത്യ രണ്ടാം സ്‌ഥാനത്ത്, സർക്കാർ ഇടപെടൽ വേണം







































