മലപ്പുറം: കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ കേരള ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി. 20 ശതമാനത്തിനു താഴെ മാത്രം ഹജ്‌ജ് യാത്രികർ ആശ്രയിക്കുന്ന കൊച്ചി മാത്രമാണ് നിലവിൽ എംബാർക്കേഷൻ ലിസ്‌റ്റിലുള്ളത്. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്.
ഹജ്‌ജ് എംബാർകേഷൻ പോയിന്റായി കരിപ്പൂരിനെ പുനഃസ്‌ഥാപിക്കാൻ ആവശ്യമായ സമ്മർദ്ദം കേന്ദ്ര സർക്കാരിൽ ചെലുത്തണമെന്ന നിവേദനവുമായാണ് സംഘടന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്‌ച നടത്തിയത്. കേരളത്തിലെ 80 ശതമാനം ഹാജിമാരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ വെട്ടിമാറ്റിയ നടപടി പുനഃപരിശോധിക്കാൻ കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ ഗവർണറോട് അഭ്യർഥിച്ചു.
‘കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമിച്ച ഹജ്‌ജ് ഹൗസും പുതുതായി നിർമിച്ച വനിതാ ബ്ളോക്കും അടക്കം വിപുലമായ സൗകര്യങ്ങളാണ് ഹജ്‌ജ് യാത്രികർക്കായി കരിപ്പൂരിലുള്ളത്. ഇതേ സമയം കൊച്ചിയിൽ എല്ലാം താൽക്കാലികമായി ഏർപ്പെടുത്തേണ്ടതുണ്ട്.‘ -സംഘടനാ ഭാരവാഹികൾ പറഞ്ഞു.
‘ഇതിന് ഭീമമായ ചെലവ് സർക്കാർ വഹിക്കേണ്ടിവരും. 2002 മുതൽ ദിർഘകാലം കരിപ്പൂരിൽ നിന്നായിരുന്നു ഹജ്‌ജ് യാത്ര നടത്തിയിരുന്നത്. ഇതിനെയാണ് നീതിയുക്‌തമല്ലാതെ ഇല്ലായ്‌മ ചെയ്‌തത്‘ -സംഘടന വ്യക്‌തമാക്കി.

ഹജ്‌ജ് തീർഥാടകരോടുള്ള മാനുഷിക പരിഗണനയെങ്കിലും നൽകി ഈ വർഷം തന്നെ കരിപ്പൂരിനെ എംബാർക്കേഷൻ ലിസ്‌റ്റിൽ വീണ്ടും ഉൾപ്പെടുത്തണമെന്ന്, സംഘം ഗവർണർക്ക് കാര്യകാരണ സഹിതം നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താമെന്നും ആവശ്യമായ ഇടപെടലുകൾ നടത്താമെന്നും ഗവർണർ കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷന് ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ പി അബ്‌ദുറഹ്‌മാൻ എന്ന ഇണ്ണി, മംഗലം സൻഫാരി, പിപി മുജീബ് റഹ്‍മാൻ വടക്കേമണ്ണ, മുൻ ഹജ്‌ജ് കമ്മിറ്റി കോഡിനേറ്റർ മുജീബ് പുത്തലത്ത് എന്നിവർ കൂടിക്കാഴ്‌ചയിൽ സംബന്ധിച്ചു.
Most Read: ഇൻസ്‌റ്റഗ്രാം ആസക്‌തി കുറയ്‌ക്കാം; ഡെയിലി ടൈം ലിമിറ്റ് ഫീച്ചറിലൂടെ