തേക്കടി: കരുവന്നൂര്‍ ബാങ്ക് അഴിമതി കേസ് പ്രതിക്ക് തേക്കടിയില്‍ വമ്പന്‍ റിസോര്‍ട്ട്. മുരിക്കടിയില്‍ ബിജോയുടെ വമ്പന്‍ റിസോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നതായി കണ്ടെത്തി. ബാങ്ക് അഴിമതി കേസിലെ പ്രതികളായ ബിജോയിയുടെയും ബിജു കരീമിന്റെയും നേതൃത്വത്തിൽ കോടികളുടെ റിസോർട്ടിന്റെ നിർമ്മാണമാണ് തേക്കടിക്ക് സമീപം ആരംഭിച്ചത്.
എന്നാൽ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച സൂചനകൾ പുറത്തു വന്നതിനെ തുടന്ന് മൂന്നു വർഷം മുമ്പ് പണികൾ മുടങ്ങി. തേക്കടിയിൽ നിന്നും പത്തു കിലോമീറ്റർ അകലെ കുമളി പഞ്ചായത്തിലെ മുരിക്കടി എന്ന സ്ഥലത്താണ് കോടികളുടെ റിസോർട്ട് നിർമ്മാണം ആരംഭിച്ചത്. എട്ടേക്കറിലധികം സ്ഥലമാണ് ബിജോയ് ഉൾപ്പെടെയുള്ളവരുടെ കൈവശമുള്ളത്.
തേക്കടി റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇരിങ്ങാലക്കുട ആനന്ദത്തുപറമ്പിൽ എകെ ബിജോയി 2014ൽ കെട്ടിട നിർമാണത്തിനുള്ള അനുമതിക്കായി കുമളി പഞ്ചായത്തിൽ അപേക്ഷ നൽകി. കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ബിജോയി. 58,500 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള കെട്ടിടങ്ങൾ പണിയാനാണ് പെർമിറ്റെടുത്തത്.
അഞ്ചു വർഷം മുമ്പാണ് നിർമ്മാണം തുടങ്ങിയത്. 18 കോടിയുടെ പദ്ധതിയായിരുന്നു ലക്ഷ്യം. ഇതിൽ മൂന്നരക്കോടിയുടെ ആദ്യഘട്ട നിർമാണം മാത്രമാണ് പൂർത്തിയാക്കാനായത്. പണി നടത്തിയ മുരിക്കടി സ്വദേശിയായ കരാറുകാരന് 18 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്. ബിജോയിയാണ് കരാറുകാരന് പണം നൽകിയിരുന്നത്. മൂന്നു വർഷം മുമ്പ് പണം വരവ് നിലച്ചു. ഇതോടെ പണികളും മുടങ്ങിയ നിലയിലാണ്.
കോടികള്‍ തിരിമറി നടത്തി റിസോര്‍ട്ടുകളിലും, ഭൂമി ഇടപാടുകളിലും ബിജോയിയും ബിജു കരീമും പണം നിക്ഷേപിച്ചതായും ആരോപണമുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ഇരുവരും ഒളിവിലാണ്.
National News: ജീവനക്കാരുടെ മൊബൈൽ ഉപയോഗം; ഉത്തരവുമായി മഹാരാഷ്ട്ര സർക്കാർ