തൃശൂർ: ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മുന്നിൽ ഹാജരാകുന്നതിന് തൊട്ടു മുൻപ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡണ്ടുമായ എംകെ കണ്ണൻ. ഇന്ന് രാവിലെ എട്ടരയോടെയാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. എംകെ കണ്ണനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ചോദ്യം ചെയ്യൽ ഏറെ നിർണായകമാണ്.
സിപിഎം നേതാവ് കൂടിയായി പിആർ അരവിന്ദാക്ഷനെ ഇഡി അറസ്‌റ്റ് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാകുന്നത്. ഇഡി അന്വേഷണം മുറുകുന്നതോടെ പാർട്ടിയുടെ പിന്തുണ ഉറപ്പാക്കുന്നതിന് കൂടിയാണ് കണ്ണൻ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് വിവരം. തൃശൂർ രാമനിലയിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. മേഖലാ അവലോകന യോഗത്തിനായാണ് മുഖ്യമന്ത്രിയുടെ മന്ത്രിമാരും തൃശൂരിലെത്തിയത്.
കരുവന്നൂർ സഹകരണ ബാങ്ക് ബിനാമി തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളിപ്പിക്കൽ കേസിൽ എംഎകെ കണ്ണൻ ഇത് രണ്ടാം തവണയാണ് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറോളം കണ്ണനെ ഇഡി ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. കരുവന്നൂർ കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി പരിചയമുണ്ട് എന്നല്ലാതെ മറ്റു ബന്ധങ്ങളില്ലായെന്നാണ് എംകെ കണ്ണന്റെ വിശദീകരണം.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിൽ സംസ്‌ഥാന രാഷ്‌ട്രീയത്തിലെ ഉന്നതരുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിലെ ചർച്ചകളും കൂടിക്കാഴ്‌ചകളും സജീവമാകുന്നത്. ഇഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. രാഷ്‌ട്രീയത്തിലേയും പോലീസിലേയും ഹൈപ്രൊഫൈൽ വ്യക്‌തികൾ ഉൾപ്പെട്ട തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ നടന്നതെന്നാണ് ഇഡി ആരോപിക്കന്നത്.
കഴിഞ്ഞ ദിവസം അറസ്‌റ്റിലായ സിപിഎം നേതാവ് പിആർ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്‌ട്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും, ഇവരിൽ ചിലർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും ഇഡി കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതോടെയാണ് കേസ് അന്വേഷണം സിപിഎം ഉന്നതരിലേക്ക് നീളുമെന്ന സൂചനകൾ പുറത്തുവന്നത്. കേസിലെ ഉന്നത ബന്ധങ്ങൾ വ്യക്‌തമായെന്നും, പ്രാദേശികതലം മുതൽ സംസ്‌ഥാനതലം വരെയുള്ള അധികാര ശ്രേണിയിൽപ്പെടുന്ന വ്യക്‌തികൾ ഇതിൽ ഉൾപ്പെടുന്നതായും അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Most Read| കോഴിക്കോട്ടെ നിപ ഭീതി അകലുന്നു; രണ്ടുപേർ രോഗമുക്‌തരായി- ഇന്ന് ആശുപത്രി വിടും