തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിൽ സംസ്‌ഥാന രാഷ്‌ട്രീയത്തിലെ ഉന്നതരുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. രാഷ്‌ട്രീയത്തിലേയും പോലീസിലേയും ഹൈപ്രൊഫൈൽ വ്യക്‌തികൾ ഉൾപ്പെട്ട തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ നടന്നതെന്നാണ് ഇഡി ആരോപിക്കുന്നത്. എന്നാൽ, ആരുടെയും പേര് പരാമർശിക്കാതെയാണ് ഇഡിയുടെ റിപ്പോർട്ടിലെ ആരോപണം.
കഴിഞ്ഞ ദിവസം അറസ്‌റ്റിലായ സിപിഎം നേതാവ് പിആർ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്‌ട്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും, ഇവരിൽ ചിലർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും ഇഡി കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതോടെയാണ് കേസ് അന്വേഷണം സിപിഎം ഉന്നതരിലേക്ക് നീളുമെന്ന സൂചനകൾ പുറത്തുവന്നത്.
അതേസമയം, കേസിൽ അറസ്‌റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പിആർ അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ പേരിലും അക്കൗണ്ട് ഉണ്ടെന്ന് ഇഡി കണ്ടെത്തി. പെരിങ്ങണ്ടൂർ ബാങ്കിലുള്ള അക്കൗണ്ടിൽ 63 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. അക്കൗണ്ടിന്റെ നോമിനിയായി വെച്ചത് കരുവന്നൂർ കേസിലെ ഒന്നാം പ്രത് സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്തിനെയാണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
അരവിന്ദാക്ഷൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ വിദേശയാത്ര നടത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇരുവരും ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടു ദുബായിലേക്ക് യാത്ര നടത്തിയതായാണ് റിപ്പോർട്ടിലുള്ളത്. കൂടാതെ ചാക്കോ എന്ന വ്യക്‌തിക്കൊപ്പം രണ്ടു തവണ വിദേശയാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലടക്കം കൂടുതൽ അന്വേഷണം വേണമെന്നും ഇഡി വ്യക്‌തമാക്കുന്നു.
കേസിലെ ഉന്നത ബന്ധങ്ങൾ വ്യക്‌തമായെന്നും, പ്രാദേശികതലം മുതൽ സംസ്‌ഥാനതലം വരെയുള്ള അധികാര ശ്രേണിയിൽപ്പെടുന്ന വ്യക്‌തികൾ ഇതിൽ ഉൾപ്പെടുന്നതായും അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതിനിടെ പിആർ അരവിന്ദാക്ഷനെയും ബാങ്ക് മുൻ അക്കൗണ്ടന്റ് ജിൽസിനെയും കോടതി റിമാൻഡ് ചെയ്‌തു. ഇന്നലെയാണ് പിആർ അരവിന്ദാക്ഷനെ കള്ളപ്പണ നിരോധനനിയമപ്രകാരം അറസ്‌റ്റ് ചെയ്‌തത്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!