കാസർഗോഡ്: ബേഡകത്ത് മധ്യവയസ്‌കൻ കടയ്‌ക്കുള്ളിൽ വെച്ച് തീകൊളുത്തിയ യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്ക് കട നടത്തുന്ന സി രമിതയാണ് (32) മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
തൊട്ടടുത്ത കടക്കാരനായ തമിഴ്‌നാട് സ്വദേശി രാമാമൃത (57) ആണ് രമിതയെ തീകൊളുത്തിയത്. രമിതയുടെ ദേഹത്ത് തിന്നറൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ മാസം എട്ടിനായിരുന്നു സംഭവം. ഇയാളെ ബേഡകം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. മദ്യപിച്ചെത്തി ശല്യം ചെയ്യുന്നതായി പരാതി നൽകിയതിനെ തുടർന്നായിരുന്നു ഇയാളുടെ ആക്രമണം.
ഈ മാസം എട്ടിന് ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതി ഫർണിച്ചർ ജോലിക്ക് ഉപയോഗിക്കുന്ന തിന്നർ രമിതയുടെ ദേഹത്തൊഴിച്ച് കൈയിൽ കരുതിയ പന്തത്തിന് തീകൊളുത്തി ദേഹത്തേക്ക് എറിയുകയായിരുന്നു. കെട്ടിടത്തിന് തീപിടിച്ചതാണെന്ന് കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കടയ്‌ക്ക് മുന്നിൽ നിർത്തിയിട്ട ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച രാമമൃതത്തെ ബസ് ജീവനക്കാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. യുവതിക്കൊപ്പം ഉണ്ടായിരുന്ന എട്ടുവയസുള്ള മകനും സഹപാഠിയും തലനാരിഴയ്‌ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
രമിതയുടെ കടയുടെ തൊട്ടടുത്തുള്ള മുറിയിൽ പ്രതി ഫർണിച്ചർ കട നടത്തിയിരുന്നു. മദ്യപിച്ചെത്തി ശല്യം ചെയ്യുന്നെന്ന രമിതയുടെ പരാതിയെത്തുടർന്ന് പോലീസ് ഇടപെട്ട് ഫർണിച്ചർ കട അടപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. നേരത്തെ ഇയാൾ രമിതയ്‌ക്കെതിരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.
Most Read| കേരളത്തിൽ ചിക്കുൻഗുനിയ ആശങ്ക; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി